ഫാര്‍മസ്യൂട്ടിക്കല്‍സ് ഭീമന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ബേബി ഷാംപൂവിലും മാരക രാസവസ്തു കണ്ടെത്തി. ഷാംപൂവിൽ കാൻസറിന് കാരണമാകുന്ന ഫോർമാൽഡഹൈഡ് ഉൾപ്പെടെയുള്ള മാരകവസ്തുക്കളുടെ സാന്നിധ്യമുള്ളതായി രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ (ആർ.ഡി.സി.ഒ.) നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ജോൺസൺ ആൻഡ് ജോൺസൺ പ്ലാന്റിൽ ഉത്പാദിപ്പിച്ച ഷാംപുവാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധിച്ച രണ്ട് ബാച്ച് ഷാംപൂവിലും ഫോർമാൽഡഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഷാംപൂ വിപണിയിൽനിന്ന് പിൻവലിക്കാനും അവ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും രാജസ്ഥാൻ ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് കമ്പനിയുടെ ടാല്‍ക്കം പൗഡറിലും കാൻസറിന് കാരണമായ രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിൽ ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനിയിക്ക് മുമ്പ് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000 കോടി രൂപ) പിഴ വിധിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന കാര്യം ജോൺസൺ ആന്‍ഡ് ജോൺസൺ നിഷേധിച്ചിരുന്നു.
malayalam.goodreturns.in