പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഇപിഎഎഫ്ഒയ്ക്ക് (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അനുവദിക്കാമെന്ന് സുപ്രീം കോടതി വിധി വന്നതോടെ പിഎഫ് പെൻഷൻ പദ്ധയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍
ഇനി മുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനായി പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം അടച്ചുകൊള്ളാമെന്ന ഓപ്ഷന്‍ സ്വീകരിക്കുന്നതിന് സമയപരിധി ഉണ്ടാകില്ല.
12 മാസത്തെ ശരാശരി ശമ്പളം
പെന്‍ഷന്‍ തീരുമാനിക്കുന്നതിന് ഇനി മുതല്‍ 12 മാസത്തെ ശരാശരി ശമ്പളമാകും കണക്കാക്കുക. നേരത്തേ 60 മാസത്തെ ശരാശരി ശമ്പളം ആധാരമാക്കിയായിരുന്നു പെന്‍ഷന്‍ തുക കണക്കാക്കിയിരുന്നത്. 12 മാസം ശരാശരിയാക്കുന്നതോടെ തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും പെൻഷൻ തുക വർദ്ധിക്കും.
പുറത്താക്കിയവരെ തിരികെ കൊണ്ടു വരും
2014 സെപ്റ്റംബറിന് ശേഷം പിഎഫ് വരിക്കാരായവര്‍ക്ക് 15,000 ത്തിന് മുകളിലാണ് ശമ്പളമെങ്കില്‍ പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വമില്ല എന്ന തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതോടെ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്തായവരെക്കൂടി പിഎഫ് പെന്‍ഷന്‍റെ പരിധിയിലേക്ക് ഇപിഎഫ്ഒയ്ക്ക് കൊണ്ടു വരേണ്ടിവരും.
അധിക വിഹിതം ഈടാക്കില്ല
കോടതിയുടെ വിധി പ്രകാരം ഇനി മുതല്‍ വ്യക്തികളില്‍ നിന്ന് അധിക വിഹിതം ഈടാക്കാന്‍ സാധിക്കില്ല. നിലവില്‍ 15,000 രൂപ വരെ ശമ്പളമുളള ആളുകളുടെ പെന്‍ഷന്‍ സ്കീമിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 1.16 ശതമാനം വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിന് മുകളില്‍ വേതനമുളളവരുടെ ശമ്പളത്തിന്‍റെ 1.16 ശതമാനം തൊഴിലാളികളുടെ പിഎഫ് വിഹിതത്തില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു ഇപിഎഫ്ഒ നല്‍കിയ നിര്‍ദ്ദേശം. എന്നാൽ ഈ നിർദ്ദേശം കോടതി തള്ളി.
malayalam.goodreturns.in