ബാങ്കിംഗ് മേഖലയിലെ അടുത്ത ലയനം ഉടൻ ഉണ്ടാകും. ലക്ഷ്മി വിലാസ് ബാങ്ക്, ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസുമായി ലയിക്കുന്നതിനുള്ള ബോർഡ് അംഗീകാരം ഇന്നലെ ലഭിച്ചു. ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി ഉടമകൾക്ക് ഓരോ 10 രൂപയുടെ ഷെയറിനും ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ 0.14 ഓഹരികൾ രണ്ട് രൂപ മുഖവിലയ്ക്ക് ലഭിക്കും.
അതായത് ലക്ഷ്മി വിലാസ് ബാങ്കിൽ 100 ഷെയറുള്ള ഒരാൾക്ക് ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസിന്റെ 14 ഓഹരികൾ ലഭിക്കും. ലയന നടപടികൾ പൂർത്തിയാകുന്നതോടെ 19,472 കോടിയുടെ ഒറ്റ സ്ഥാപനമായി ഇരു ബാങ്കുകളും മാറും.
14,302 ജീവനക്കാരും 1.23 ലക്ഷം കോടി രൂപയുടെ വായ്പയുമാണ് പിന്നീട് ഇരു ബാങ്കുകൾക്കും കൂടിയുണ്ടാകുക. 6 മുതൽ 12 മാസത്തിനുള്ളിൽ ലയനം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗഗൻ ബംഗ പറഞ്ഞു.
ലയനം പൂർത്തിയായാൽ 800ഓളം ശാഖകൾ സ്ഥാപനത്തിന് ഉണ്ടാകുമെന്നും 40,000 കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉള്ള 8-ാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി മാറുമെന്നും ബംഗ പറഞ്ഞു.
malayalam.goodreturns.in