ലണ്ടന്‍: ഭീകരവാദം, കുട്ടികളെ ഉപയോഗിച്ചുള്ള സെക്‌സ് എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ടെക്‌നോളജി സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന വ്യവസ്ഥകളുമായി ബ്രിട്ടനില്‍ നിയമം. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളാണെങ്കിലും നിശ്ചിത സമയത്തിനകം സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കിയില്ലെങ്കില്‍ കമ്പനിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കമ്പനിക്കെതിരേ കനത്ത പിഴ ചുമത്താനും അനുശാസിക്കുന്നതാണ് നിയമം. പിഴ എത്രയാണെന്നതിനെ കുറിച്ചുള്ള തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൊള്ളും. മുന്‍കൂട്ടി നിശ്ചയിക്കുന്ന സമയത്തിനകത്ത് ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തില്ലെങ്കില്‍ കമ്പനി ഡയരക്ടര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ന്യൂസിലാന്റില്‍ കഴിഞ്ഞ മാസം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട പുതിയ നിയമ നിര്‍മാണം. ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയായിരുന്നു പ്രാര്‍ഥനാലയത്തിലെത്തിയ ഭീകരന്‍ 50 മുസ്ലിംകളെ വെടിവച്ചുകൊന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ ഇടപെടല്‍ നടത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതോ പോലുള്ള കാര്യങ്ങളും കനത്ത ശിക്ഷ നല്‍കുന്നതാണ് തിങ്കളാഴ്ച നിലവില്‍ വരാനിരിക്കുന്ന നിയമം.
അബുദാബിയിൽ 18 കോടിയുടെ ലോട്ടറി അടിച്ച ഇന്ത്യക്കാരനെ കണ്ടെത്തി
ഇത്തരം അപകടകരമായ ഉള്ളടക്കങ്ങളില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത കമ്പനികള്‍ക്കുണ്ടെന്നും അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ അവര്‍ ഒരുക്കണമെന്നും ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് പറഞ്ഞു. പുതിയ നിയമം വരുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഇത്തരം കമ്പനികള്‍ നിര്‍ബന്ധിതരാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെര്‍ച്ച് എഞ്ചിനുകള്‍, ഓണ്‍ലൈന്‍ മെസേജിംഗ് സര്‍വീസുകള്‍, ഫയല്‍ ഹെസ്റ്റിംഗ് സൈറ്റുകള്‍ തുടങ്ങിയവയും ബ്രിട്ടന്‍ പാര്‍ലമെന്റ് നടപ്പിലാക്കാനിരിക്കുന്ന നിയമത്തിന്റെ പരിധിയില്‍ വരും.