കുവൈറ്റിൽ വിദേശ അധ്യാപകർക്ക് ഇനി ജോലി കിട്ടാൻ കഷ്ട്ടപ്പെടേണ്ടി വരും. പഠന നിലവാരം ഉയർത്തുന്നതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ വ്യാപക പരിഷ്കാരങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് രാജ്യം.
അധ്യാപകർക്ക് ലൈസൻസ്
പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് ലൈസൻസ് സംവിധാനവും കുവൈറ്റിൽ ഏർപ്പെടുത്തും. 2020 മാർച്ചോടെ അധ്യാപക ലൈസൻസ് പ്രാബല്യത്തിലാക്കാനാണ് പദ്ധതി. വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട കാലോചിതമായ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിർദേശ പ്രകാരം നടപ്പാക്കുന്ന അധ്യാപക ലൈസൻസ് പദ്ധതിയുടെ 69 ശതമാനം കാര്യങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം.
കഴിവും യോഗ്യതയുമുള്ള അധ്യാപകർ
കഴിവും യോഗ്യതയുമുള്ള അധ്യാപകരെ മാത്രം തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് കുവൈറ്റ്. അടുത്ത വർഷം പുതുതായി പരമാവധി 500 അധ്യാപകരെ മാത്രമേ നിയമിക്കൂവെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.
സ്വദേശിവത്ക്കരണം
കുവൈത്തിവത്കരണ നടപടികളുടെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരുടെ നിയമനവും കുറയ്ക്കും. സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. കുവൈറ്റിന്റെ ഈ തീരുമാനം പ്രവാസികളായ അധ്യാപകർക്ക് തിരിച്ചടിയാണ്.
എന്‍ജിനീയറിംഗ് മേഖലയിലും സ്വദേശിവത്ക്കരണം
എന്‍ജിനീയറിംഗ് തസ്തികകളിലും കുവൈത്തി എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ അധികൃതര്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ജോലിക്കായി സിവില്‍ സര്‍വിസ് കമീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ നിരവധി സ്വദേശികളുണ്ടെന്നാണ് കണക്ക്. സര്‍ക്കാര്‍ മേഖലയില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്നതിലും ഏറെയാണ് തൊഴിലന്വേഷകരായ കുവൈറ്റി എന്‍ജിനീയര്‍മാരുടെ എണ്ണമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
സർക്കാർ ജോലി
സര്‍ക്കാര്‍ ജോലികളിലെ സ്വദേശിവത്ക്കരണ നടപടികളും നടന്നു കൊണ്ടിരിക്കുകയാണ്. ഏപ്രില്‍ ഒന്ന് മുതൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദേശം. വിവിധ വകുപ്പുകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന വിദേശികള്‍ക്ക് ഇതിനകം വിവരം നല്‍കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി ഇവരെ ഒഴിവാക്കി പകരം കുവൈറ്റ് സ്വദേശികളെ നിയമിച്ചു കൊണ്ടിരിക്കുകയാണ്.
malayalam.goodreturns.in