ഭൂമിയുടെ ന്യായവില വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വരും. നിലവിലെ ന്യായവിലയിൽ നിന്ന് 10 ശതമാനം വർദ്ധനവാണ് ഉണ്ടാകുക. ഇതോടെ ഇനി മുതൽ ഭൂമിയിടപാടുകൾക്ക് ചെലവേറും.
സർക്കാരിന് ലാഭം
ന്യായവില വർദ്ധിപ്പിക്കുന്നത് വഴി സർക്കാരിന് 400 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ വിപണി വിലയും സർക്കാർ നിശ്ചയിച്ച ന്യായവിലയും തമ്മിലുള്ള വ്യത്യാസം കുറച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ന്യായവില വർദ്ധനവ്.
ഭൂമിയിടപാടുകൾക്ക് ചെലവേറും
ന്യായവില വർദ്ധിപ്പിക്കുന്നതോടെ രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയിലും വർദ്ധനവുണ്ടാകും. അതായത് അഞ്ചുലക്ഷം രൂപ വിലയുള്ള ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ 50,000ൽ നിന്ന് 55,000 രൂപയായി ഉയരും.
മറ്റ് സേവനങ്ങൾക്കും ഫീസ് കൂടും
രജിസ്‌ട്രേഷൻ വകുപ്പിൽ ചില സേവനങ്ങൾക്ക് ഈടാക്കിയിരുന്ന നാമമാത്ര ഫീസും നാളെ മുതൽ അഞ്ചുശതമാനം കൂടും. ചില സർട്ടിഫിക്കറ്റുകൾക്കും മറ്റും ഈടാക്കുന്ന ഫീസ് കാലോചിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ സേവനങ്ങൾക്കും നിരക്ക് വർദ്ധിപ്പിക്കുന്നത്.
ബജറ്റിലെ നിർദ്ദേശങ്ങൾ
ധനവകുപ്പ് ബജറ്റിൽ നിർദേശിച്ചതാണ് ഭൂമിയുടെ ന്യായവില വർദ്ധനവ്. ഏപ്രിലിൽ നിലവിൽവരേണ്ടതായിരുന്നെങ്കിലും രജിസ്‌ട്രേഷൻ വകുപ്പ് തുടർനടപടികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. കമ്പനികളുടെ രജിസ്‌ട്രേഷൻ ആകർഷകമാക്കാൻ മുദ്രവില കുറയ്ക്കാനും ബജറ്റ് നിർദേശമുണ്ടായിരുന്നെങ്കിലും ഇപ്പോൾ നടപടിയുണ്ടാകില്ലെന്നാണ് വിവരം. ഭൂമി രജിസ്‌ട്രേഷൻ ഒഴികെയുള്ള മറ്റ് രജിസ്‌ട്രേഷനുകൾക്ക് ഈടാക്കിവരുന്ന വിവിധ നികുതിനിരക്കുകൾ ഏകീകരിക്കുന്ന കാര്യവും ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. ഇതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
malayalam.goodreturns.in