ഇന്ത്യയിൽ വിവിധ ഐഫോൺ മോഡലുകളുടെ വില കുറച്ചതിനെ തുടർന്ന് വിൽപ്പന വർദ്ധിച്ചെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് വ്യക്തമാക്കി. ആപ്പിളിന്റെ രണ്ടാംപാദ വരുമാനം പ്രഖ്യാപിച്ച ശേഷമാണ് ഇദ്ദേഹം ഇന്ത്യൻ മാർക്കറ്റിനെക്കുറിച്ച് സംസാരിച്ചത്. ഇതോടെ ഇന്ത്യൻ വീണ്ടും ഐഫോൺ മോഡലുകൾക്ക് വില കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.
22 ശതമാനം കുറവ്
കഴിഞ്ഞ മാസം, ആപ്പിൾ ഐഫോണിന്റെ വിലയിൽ 22 ശതമാനം വരെ കുറവ് കമ്പനി വരുത്തിയിരുന്നു. വില കുറച്ച്, വിപണി കീഴടക്കാനുള്ള പദ്ധതികളുടെ ഭാഗം തന്നെയായിരുന്നു വിലക്കുറവിന് പിന്നിൽ. ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.
ഐഫോൺ എക്‌സ് ആർ
ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എക്‌സ് ആറിന്റെ വിലയാണ് കമ്പനി കുറച്ചത്. ഐ ഫോണ്‍ എക്‌സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ല്‍ നിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്ന് 74,900 ആയുമാണ് വില കുറച്ചത്.
ഇന്ത്യൻ മാർക്കറ്റ്
ആപ്പിളിന് വെല്ലുവിളി നിറഞ്ഞ മാർക്കറ്റാണ് ഇന്ത്യയുടേത്. എന്നാൽ ദീർഘകാലത്തേയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റാണ് ഇന്ത്യയെന്നും ടിം കുക്ക് വ്യക്തമാക്കി. ഇന്ത്യയിൽ ഒറ്റ രാത്രി കൊണ്ട് മാറ്റമുണ്ടാക്കാൻ കഴിയില്ലെന്നും എന്നാൽ വളർച്ച സാധ്യതകൾ വളരെയേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്നാം സ്ഥാനം
പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനമാണ് ഐ ഫോണിനുള്ളത്. വിലക്കൂടുതൽ തന്നെയാണ് ഐഫോണിനെ പിന്നാലാക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ല ഐഫോണിന്റേത്. ഇതിന് മാറ്റം വരുത്തുകകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം.
malayalam.goodreturns.in