കുവൈത്തിലെ പൊതുമേഖലയില്‍ നിന്ന് ഈ വര്‍ഷം 2000നും 2500നും ഇടയിൽ വിദേശികളെ ഒഴിവാക്കാന്‍ തീരുമാനം. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് പാര്‍ലമെന്റ് പ്രാദേശിക തൊഴില്‍ വികസന സമിതി മേധാവി മുഹമ്മദ് അല്‍ ഹുവൈലയാണ് കൂടുതല്‍ വിദേശികളെ ഒഴിവാക്കാനുള്ള തീരുമാനം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ പിരിച്ചുവിടൽ
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ വിദേശികളെ പുറത്താക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 3100 വിദേശികളെ പിരിച്ചുവിട്ടിരുന്നു. കൂടുതല്‍ മേഖലകളില്‍ നിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം ലഭ്യമാക്കിക്കൊണ്ടിരക്കുകയാണെന്ന് മുഹമ്മദ് അല്‍ ഹുവൈല വ്യക്തമാക്കി.
കുവൈറ്റിലെ വിദേശികൾ
കുവൈറ്റിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ 76 ശതമാനം ജീവനക്കാരും വിദേശികളാണ്. ആരോഗ്യ മന്ത്രാലയത്തിൽ 33,303 പ്രവാസികളും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 26,433 പ്രവാസികളും ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരം.
സ്വകാര്യ മേഖലയിലും പ്രതിസന്ധി
കുവൈറ്റിലെ പുതിയ ഇഖാമ (റെസിഡന്റ് പെർമിറ്റ്) പുതുക്കൽ നടപടികളും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോർട്ട്. കമ്പനികൾക്ക് ആറുമാസം ലൈസൻസില്ലെങ്കിൽ തൊഴിലാളികൾക്ക് ഇഖാമ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് വ്യക്തമാക്കിയതോടെ മലയാളികളടക്കം നിരവധി പേർ പ്രതിസന്ധിയിലായി. ആറ് മാസം ലൈസന്‍സ് കാലാവധിയില്ലാത്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ ഇഖാമ പുതുക്കാതെ കുവൈറ്റിൽ നിന്ന് മടക്കി അയച്ചു കൊണ്ടിരിക്കുകയാണ്.
കുവൈറ്റ് സ്വദേശിവത്ക്കരണം
കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷമായി സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടിരുന്നു. വിവിധ മേഖലകളിൽ സ്വദേശിവത്ക്കരണം വ്യാപകമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴും. അധ്യാപക മേഖലയിലുള്ളവരാകും അടുത്ത വർഷം കൂടുതൽ ബുദ്ധിമുട്ടുക.
അധ്യാപകർക്ക് ലൈസൻസ്
പഠന നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അധ്യാപകർക്ക് ലൈസൻസ് സംവിധാനവും കുവൈറ്റിൽ ഏർപ്പെടുത്തും. 2020 മാർച്ചോടെ അധ്യാപക ലൈസൻസ് പ്രാബല്യത്തിലാക്കാനാണ് പദ്ധതി. കുവൈത്തിവത്കരണ നടപടികളുടെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരുടെ നിയമനവും കുറയ്ക്കും. സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ വിദേശ അധ്യാപകരെ നിയമിക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications