വാഷിംഗ്ടണ്‍: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് അമേരിക്ക അനുവദിക്കുന്ന എച്ച്-1 ബി വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നു. അമേരിക്കന്‍ യുവാക്കള്‍ക്ക് സാങ്കേതികവിദ്യയില്‍ കൂടുതല്‍ പരിശീലനം നല്‍കുന്ന പദ്ധതിക്കായി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് ഫീസ് വര്‍ധന.
യുഎസ് ലേബര്‍ സെക്രട്ടറി അലക്‌സാണ്ടര്‍ എക്കോസ്റ്റ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. തൊഴില്‍ വകുപ്പിന്റെ 2019 ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന 2020 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കവെയാണ് ലേബര്‍ സെക്രട്ടറി ഫീസ് വര്‍ധിപ്പിക്കുമെന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഏത് മേഖലയിലെ വിസയ്ക്കാണ് ഫീസ് വര്‍ധന ഉണ്ടാവുകയെന്ന് വ്യക്തമാക്കിയിട്ടില്ല.
സ്വാഭാവികമായും ഏറ്റവും കൂടുതല്‍ എച്ച്-1 ബി വിസയില്‍ ഇന്ത്യന്‍ പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികളെയാണ് ഇത് പ്രധാനമായും ബാധിക്കുകയെന്നതാണ് പ്രാഥമിക വിലയിരുത്തല്‍. കൂടുതല്‍ സാങ്കേതിക ജ്ഞാനം ആവശ്യമുള്ള മേഖലകളില്‍ വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണിത്. അമേരിക്കയിലെ ടെക്‌നോളജി സ്ഥാപനങ്ങള്‍ ഈ വിസ ഉപയോഗിച്ചാണ് ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദഗ്ധ പ്രഫഷനലുകളെ റിക്രൂട്ട് ചെയ്യുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറ്റതിന് ശേഷം വിദേശ ജോലിക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുമായി മല്‍സരിക്കേണ്ടി വരുന്നതിനാല്‍ അമേരിക്കന്‍ യുവാക്കള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭ്യത കുറയുന്നുവെന്നും അത് തൊഴിലില്ലായ്മയ്ക്ക് കാരണമാവുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അമേരിക്കന്‍ ജോലിക്കാരെ അപേക്ഷിച്ച് കുറഞ്ഞ ശമ്പളം നല്‍കിയാല്‍ മതിയെന്നതിനാല്‍ കമ്പനികള്‍ വിദേശ തൊഴിലാളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും വിമര്‍ശനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിസാ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ടെലികോം യുദ്ധത്തിൽ മുകേഷ് അംബാനിയോട് പൊരുതി സുനിൽ മിത്തൽ; എയർടെല്ലിന് നേട്ടം
കഴിഞ്ഞ വര്‍ഷം എച്ച്-1ബി വിസാ അപേക്ഷകരില്‍ അഞ്ചിലൊന്നു പേര്‍ക്കു മാത്രമാണ് ഇമിഗ്രേഷന്‍ അധികൃതര്‍ വിസ അനുവദിച്ചതെന്ന് സീറ്റ്ല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ വിദേശ ജോലിക്കാര്‍ എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തി ആറു വര്‍ഷത്തോളം താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ചുരുങ്ങിയത് 6.5 ലക്ഷത്തോളം വിദേശ ജോലിക്കാര്‍ ഏത് സമയത്തും അമേരിക്കയിലുണ്ടാവുമെന്നും കണക്കാക്കപ്പെടുന്നു.