ടെലികോം ഭീമനായ ഭാരതി എയർടെല്ലിന്റെ മാർച്ചിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 24.36 ശതമാനം ഉയർന്ന് 107.20 കോടി രൂപയിലെത്തി. മൊത്ത വരുമാനം 50.57 ശതമാനം ഉയർന്ന് 576.10 കോടി രൂപയായി. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ലാഭം 227.10 കോടി രൂപയായിരുന്നു. അന്ന് എയർടെല്ലിന് 36.60 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാൽ ഇത്തവണ കുതിച്ചുചാട്ടം നടത്തിയ എയർടെൽ ഇതേ നില തുടർന്നാൽ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് കനത്ത വെല്ലുവിളിയായി തീരുമെന്നാണ് സാങ്കേതി വിദഗ്ധരുടെ വിലയിരുത്തൽ.
ജിയോയുടെ കടന്നു വരവോടെ തുടർച്ചയായി നഷ്ടം രേഖപ്പെടുത്തിയിരുന്ന എയർടെൽ വമ്പൻ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. 2016ൽ മുകേഷ് അംബാനി ജിയോ പുറത്തിറക്കിയതോടെയാണ് രാജ്യത്തെ ടെലികോം മേഖലയിലെ ഒന്നാമനായിരുന്ന സുനിൽ മിത്തലിന്റെ ഭാരതി എയർടെൽ പിന്നിലേയ്ക്ക് പോയത്. ജിയോയുടെ കടന്നു വരവ് എയർടെല്ലിന് വൻ തിരിച്ചടിയായിരുന്നു.
വെറും മൂന്നു വർഷം കൊണ്ട് 30 കോടി ഉപഭോക്താക്കളെ ജിയോ നേടിയപ്പോൾ എയർടെൽ നിലവിലുള്ള വരിക്കാരെ നിലനിർത്താനും പുതിയ വരിക്കാരെ കണ്ടെത്താനും കിണഞ്ഞ് പരിശ്രമിക്കേണ്ടി വന്നു. ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി പിന്നിൽ നിന്നതോടെ ജിയോ താരിഫ് നിരക്കുകുൾ കുത്തനെ വെട്ടിക്കുറച്ചു. ഇത് സുനിൽ മിത്തലിന് കടുത്ത തിരിച്ചടിയായിരുന്നു. നിരക്കുകൾ കുറയ്ക്കാതെ മാർക്കറ്റിൽ പിടിച്ച് നിൽക്കാനാകാത്ത സ്ഥിതിയായി മറ്റ് ടെലികോം കമ്പനികൾക്കും.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം എയർടെൽ ഈ വർഷം ആദ്യത്തെ രണ്ട് മാസം 53,493 വരിക്കാരെയാണ് നേടിയത്. എന്നാൽ ജിയോ ഈ കാലയളവിൽ 1.71 കോടി വരിക്കാരെ നേടി. ഡൽഹി ആസ്ഥാനമായ കമ്പനിയായ ഭാരതി എയർടെൽ ധനസമ്പാദനത്തിനായി ചില അസെറ്റുകൾ വിൽക്കാനും പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.
malayalam.goodreturns.in