ആമസോൺ വീണ്ടും വിവാദത്തിൽ. ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ടോയ്‍ലറ്റ് സീറ്റ് വില്‍പ്പന നടത്തി എന്ന് ആരോപിച്ചാണ് ആമസോണിന് എതിരെ പ്രതിഷേധം വ്യാപകമായിരിക്കുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും ആമസോൺ ബോയ്ക്കോട്ട് കാമ്പയിൽ ശക്തമായി കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ട്വിറ്റർ ഉപഭോക്താക്കളാണ് ആമസോൺ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. #BoycottAmazon എന്ന ഹാഷ് ടാഗാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡ്.
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിച്ച ടോയ്ലറ്റ് കവറുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി ആമസോൺ അറിയിച്ചു. എന്നിട്ടും നിരവധി ആളുകൾ അവരുടെ ഫോണുകളിൽ നിന്ന് ആമസോൺ ആപ്ലിക്കേഷനുകൾ അൺ ഇൻസ്റ്റാൾ ചെയ്യുന്നത് അടക്കമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുന്‍പ് സിഖ് മതവിശ്വാസികളുടെയും ഇസ്ലാം മതവിശ്വാസികളുടെയും ചിഹ്നങ്ങള്‍ പ്രിന്‍റ് ചെയ്‍ത ടോയ്‍ലറ്റ് സീറ്റുകളും ആമസോണില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നു. മഹാത്മ ഗാന്ധിയുടെ മുഖം പതിച്ച ചെരിപ്പുകളും ആമസോണ്‍ വില്‍പ്പനയ്ക്ക് എത്തിച്ച് കടുത്ത പ്രതിഷേധം നേരിട്ടിട്ടുണ്ട്.
ഇത് ആദ്യമായല്ല ആമസോൺ ഇത്തരം വിവാദത്തിൽ ഉൾപ്പെടുന്നത്. 2017ൽ ഇന്ത്യൻ പതാകയുടെ ചിത്രം പതിച്ച കാർപെറ്റുകൾ വിൽപ്പനയ്ക്ക് വച്ചാണ് ആമസോൺ വിവാദത്തിലായത്. കനേഡിയൻ വെബ്സൈറ്റിലാണ് അന്ന് കാർപ്പെറ്റുകൾ വിൽപ്പനയ്ക്ക് വച്ചത്. അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആമസോണിന് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
രോഹിത് വെർമ എന്നയാൾ ആരുടെും മത വികാരത്തെ വ്യണപ്പെടുത്താൻ ആമസോണിന് അവകാശമില്ലെന്നും ഇനി ഒരിക്കലും ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങില്ലെന്നും അതുകൊണ്ട് ആപ്പ് അൺ ഇൻസ്റ്റോൾ ചെയ്യുന്നുവെന്നുമാണ് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ആപ്പ് അൺ ഇൻസ്റ്റോൾ ചെയ്യുന്ന ചിത്രങ്ങളും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മതങ്ങളെയും രാജ്യങ്ങളെയും ബഹുമാനിക്കാനാണ് ആദ്യം പഠിക്കേണ്ടതെന്നും രോഹിത് വെർമ എന്നയാൾ ട്വിറ്ററിൽ കുറിച്ചു.
malayalam.goodreturns.in