ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന് കീഴിലുള്ള (ജിസിഎംഎംഎഫ്) അമൂൽ പാലിന് ഇന്ന് മുതൽ വില കൂടും. ആറു ബ്രാൻഡുകളിലുള്ള പാലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് വില വർദ്ധിപ്പിക്കുന്നത്. ഇന്നലെയാണ് വില വർദ്ധനവ് സംബന്ധിച്ച വിവരം പ്രഖ്യാപിച്ചത്. ഡൽഹി എൻസിആർ, ഗുജറാത്ത്, പശ്ചിമബംഗാൾ, കൊൽക്കത്ത, ഉത്തരാഞ്ചൽ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വില വർദ്ധിപ്പിക്കുന്നത്. തുടർന്ന് അമൂൽ വിൽപ്പനയ്ക്കെത്തുന്ന എല്ലാ സംസ്ഥാനങ്ങളിലും വില വർദ്ധിപ്പിക്കും.
പുതുക്കിയ വില അനുസരിച്ച് അമുൽ ഗോൾഡിന്റെ അര ലിറ്റർ പായ്ക്കറ്റിന്റെ വില 27 രൂപയാണ്. അമുൽ ശക്തിയ്ക്ക് 25 രൂപയും അമുൽ താസയ്ക്ക് 21 രൂപയും അമുൽ ഡയമണ്ടിന് 28 രൂപയുമാകും ഇനി ഈടാക്കുക. അമുൽ ഒഴികെയുള്ള മറ്റ് പാലിന്റെ വിലയിൽ മാറ്റമില്ല. 2017 മാർച്ചിലാണ് ഇതിന് മുമ്പ് ഗുജറാത്തിൽ പാലുൽപ്പന്നങ്ങളുടെ ഉപഭോക്തൃ വില പരിഷ്കരിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി ദേശീയ, അന്തർദേശീയ ക്ഷീര വിപണികൾ പ്രതികൂല സാഹചര്യങ്ങൾ നേരിടുന്നതായി ജിസിഎംഎംഎഫ് അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇതുമൂലം, പാൽപ്പൊടി മറ്റ് പാൽ ഉത്പന്നങ്ങളുടെ വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കാലിത്തീറ്റയുടെ വിലയിൽ 15 ശതമാനം വർദ്ധനവുണ്ടായതോടെയാണ് പാലിന്റെ വിലയും വർദ്ധിപ്പിക്കാൻ ജിസിഎംഎംഎഫ് തീരുമാനിച്ചത്. ഉല്‍പാദന ചെലവ് കൂടിയതിനാലാണ് വില വര്‍ദ്ധനവെന്ന് അമൂലിന്റെ ഉല്‍പാദകരായ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (ജിസിഎംഎംഎഫ്) അറിയിച്ചു.
രണ്ട് വർഷത്തിന് ശേഷമാണ് അമൂലിന്റെ വില വർദ്ധിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച് പാൽ, പാലുത്പന്ന ബ്രാൻഡാണ് അമൂൽ. ഉൽപാദനച്ചെലവ് കൂടിയതിനാൽ പാൽ വില കൂട്ടണമെന്ന് കേരളത്തിലെ ക്ഷീര കർഷകരും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications