ജെറ്റ് എയർവെയ്സിന്റെ ബോയിംഗ് -737 (ബി 737) വിമാനം പാട്ടത്തിന് എടുക്കുന്നതിൽ നിന്ന് എയർ ഏഷ്യ ലിമിറ്റഡ് പിൻവാങ്ങി. ജെറ്റ് എയർവെയ്സ് സർവ്വീസ് അവസാനിപ്പിച്ചതോടെ ജെറ്റ് എയർവെയ്സ് കീഴിൽ പ്രവർത്തിക്കുന്ന ബി 737 വിമാനങ്ങൾ പാട്ടത്തിന് എടുക്കുന്നതിന് എയർ ഏഷ്യ ഇന്ത്യയുടെ വ്യോമയാന റഗുലേറ്ററെ സമീപിച്ചിരുന്നു. എന്നാൽ പിന്നീട് കമ്പനി യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല. തുടർന്ന് ഇപ്പോൾ ഈ തീരുമാനം എയർ ഏഷ്യ ഉപേക്ഷിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ വിമാനങ്ങൾ ഏറ്റെടുത്താൽ, അതിന്റെ സീറ്റ് ക്രമീകരണങ്ങൾ, അറ്റകുറ്റ പണികൾ, കൂടുതൽ ജീവനക്കാരെ വിന്യസിക്കൽ തുടങ്ങിയ നടപടികൾ കൂടുതൽ സങ്കീർണമാകും അതിനാലാണ് നടപടികൾ വേണ്ടെന്ന് വയ്ക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. കുറഞ്ഞ ചെലവിൽ പ്രവർത്തിക്കുന്ന വിമാന ക്കമ്പനികൾക്ക് ഒരേ തരത്തിലുള്ള വിമാനങ്ങളുടെ സർവ്വീസ് നടത്തുന്നതാണ് കൂടുതൽ ലാഭകരമെന്നും റിപ്പോർട്ടിൽ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവെയ്സ് ഏപ്രിൽ 17 നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ജെറ്റ് എയർവെയ്സ് സർവ്വീസ് പൂർണമായും അവസാനിപ്പിച്ചതോടെ വിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ സ്പൈസ് ജെറ്റും വിസ്താരയും കൂടുതൽ സർവ്വീസുകൾ ആരംഭിച്ചിരുന്നു. ജെറ്റ് എയർവെയ്സിന്റെ 20 ബി 737 വിമാനങ്ങൾ സ്പൈസ്ജെറ്റും 4 വിമാനങ്ങൾ വിസ്താരയും എറ്റെടുത്ത് സർവ്വീസ് നടത്തുന്നുണ്ട്.
ഇതിനെ തുടർന്നാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഏഷ്യയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റെഗുലേറ്ററി അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചത്. 2014 ജൂൺ 12 ന് പ്രവർത്തനം ആരംഭിച്ച ബജറ്റ് കാരിയറായ എയർ ഏഷ്യയ്ക്ക് നിലവിൽ ആഭ്യന്തര വിപണിയിൽ 6.2 ശതമാനം വിപണി വിഹിതമുണ്ട്.
malayalam.goodreturns.in