റിലയൻസ് ജിയോ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു. നിലവിലെ കരാർ ജീവനക്കാരെയും ചെറിയൊരു ശതമാനം സ്ഥിരം ജീവനക്കാരെയുമാണ് കമ്പനി പിരിച്ചുവിടുന്നത്. ചെലവുകൾ കുറയ്ക്കുന്നതിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലി നഷ്ട്ടപ്പെടുന്നത് ആർക്കൊക്കെ?
ജിയോയുടെ വിതരണ ശൃംഖല, എച്ച്.ആർ, ഫിനാൻസ്, അഡ്മിനിസ്ട്രേഷൻ, നെറ്റ്വർക്ക് മേഖല എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് കമ്പനി പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. കൂടുതലും കരാർ ജോലിക്കാർക്കാണ് തൊഴിൽ നഷ്ട്ടപ്പെടുന്നത്. എന്നാൽ സ്ഥിര നിയമനക്കാരെയും പിരിച്ചുവിടുന്നുണ്ടെന്ന് കമ്പനിയോട് അടുത്ത വ്യത്തങ്ങൾ പറയുന്നു.
കമ്പനിയുടെ വിശദീകരണം
കമ്പനി ഉപഭോക്തൃ ബിസിനസുകൾ വിപുലപ്പെടുത്തുകയാണെന്നും. കൂടുതൽ ജോലിക്കാരെ വീണ്ടും തിരഞ്ഞെടുക്കുമെന്നുമാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് അനുസരിച്ചായിരിക്കും കൂടുതൽ കരാർ ജോലിക്കാരെ നിശ്ചിത സമയത്തേയ്ക്ക് തിരഞ്ഞെടുക്കുന്നതെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. എന്നാൽ ചെലവ് ചുരുക്കലിന്റെ ഭാഗമല്ല പിരിച്ചുവിടലെന്നും കമ്പനി വ്യക്തമാക്കി.
5000 ജീവനക്കാരെ പിരിച്ചുവിടും
ജിയോ 5000 ഓളം ജീവനക്കാരെ പിരിച്ചു വിടുന്നുണ്ടെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിൽ 500 മുതൽ 600ഓളം പേർ സ്ഥിരം ജീവനക്കാരാണെന്നാണ് വിവരം. ബാക്കിയുള്ളവർ കരാർ ജോലിക്കാരും. എന്നാൽ ഇത് ജിയോ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ത്രൈമാസം മുതൽ കമ്പനി ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതായാണ് വിവരം.
ടീമിന്റെ വലിപ്പം കുറയ്ക്കാൻ നിർദ്ദേശം
മാനേജർമാരോട് ടീമിന്റെ വലിപ്പം കുറയ്ക്കാൻ കമ്പനി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അഡ്മിനിസ്ട്രേഷൻ, വിതരണ ശൃംഖല, ധനകാര്യം, എച്ച്ആർ മേഖലകളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുക. ജിയോയ്ക്ക് ആകെയുള്ള ജീവനക്കാരുടെ എണ്ണം 15,000നും 20,000നും ഇടയിലാണ്. ജിയോ പ്രവർത്തനം ആരംഭിച്ചപ്പോൾ വിതരണ മേഖലയിൽ കൂടുതൽ ജീവനക്കാരെ ആവശ്യമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കമ്പനി സ്ഥിരത കൈവരിച്ചതോടെയാണ് ഈ ജീവനക്കാർക്ക് ജോലി നഷ്ട്ടപ്പെടാൻ തുടങ്ങിയത്.
ജിയോയുടെ ലാഭം കുറഞ്ഞു
ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ ജിയോയുടെ ലാഭം 39 ശതമാനമാണ് കുറഞ്ഞത്. എന്നാൽ ചെലവുകൾ 8 ശതമാനം കൂടുകയും ചെയ്തു. അതുകൊണ്ട് തന്നെ ചെലവ് ചുരുക്കി ലാഭം വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാമ് കമ്പനി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ചെലവ് ചുരുക്കലിന്റെ ഭാഗമായാണെന്നാണ് സാമ്പത്തിക വിദ്ഗധരുടെ വിലയിരുത്തൽ.
വരിക്കാരുടെ എണ്ണം ഇരട്ടിയാക്കും
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, വോഡഫോൺ, എയർടെൽ, ഐഡിയ തുടങ്ങിയ എതിരാളികളെ പിന്നിലാക്കിയാണ് പ്രവർത്തനം തുടരുന്നത്. ഈ വർഷം ജിയോ വരിക്കാരുടെ എണ്ണം ഇരട്ടിയാക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications