സംസ്ഥാനത്തെ പ്രളയ പുനര്‍നിർമാണ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ജൂലൈ ഒന്നിലേക്ക് മാറ്റി. ജൂൺ ഒന്ന് മുതൽ സെസ് നടപ്പിലാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സെസിനു മേലും നികുതി ഈടാക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇത് ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ വിജ്ഞാപനവും ആവശ്യമാണ്. ഇനി വിജ്‍ഞാപനം പുറത്തിറക്കിയ ശേഷമാകും ജൂലൈ മുതൽ സെസ് പിരിക്കുക. നിലവിലെ സാഹചര്യത്തിൽ സെസിന്റെ പകുതി കേന്ദ്ര സർക്കാരിലേക്ക് നൽകേണ്ടി വരും. പ്രളയ സെസ് ഏർപ്പെടുത്തുന്നതിൽ സാവകാശം വേണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് ആദ്യം സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഏർപ്പെടുത്തുന്നത് വഴി രണ്ട് വർഷം കൊണ്ട് ആയിരം കോടി സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരള ധനകാര്യ ബിൽ 2019ലെ 14-ാം വകുപ്പ് പ്രകാരമാണ് സെസ് ചുമത്തുന്നത്. ബജറ്റിലാണ് സെസ് ഏർപ്പെടുന്നത് സംബന്ധിച്ച നിർദേശം ആദ്യം ഉയർന്നത്. പിന്നീട് സെസ് ഏർപ്പെടുത്തുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് സെസ്സ് ഇല്ല.
5%, 12%, 18% ജിഎസ്ടി നിരക്കുള്ള സേവനങ്ങളും 12%, 18%, 28% ജിഎസ്ടി നിരക്കുള്ള സാധനങ്ങളും രജിസ്ട്രേഷനില്ലാത്തവർക്ക് വിൽക്കുകയോ നൽകുകയോ ചെയ്യുമ്പോഴാണ് പ്രളയ സെസ് നൽകേണ്ടത്. എന്നാൽ പ്രളയ സെസിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രളയ ദുരിതം മൂലം വലയുന്ന ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരതയാണ് പ്രളയ സെസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടപ്പിൽ പരാജയപ്പെട്ടതിന് ജനങ്ങളോട് പ്രതികാരം ചെയ്യുന്നതിനാണ് അധിക നികുതിയുടെ അടിച്ചേല്‍പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
malayalam.goodreturns.in