ബാങ്കുകൾക്ക് വൻ തുക ബാധ്യത വരുത്തി മുങ്ങിയ വിജയ് മല്യയ്ക്കും നീരവ് മോദിയ്ക്കും പുതിയ പിൻഗാമി. ഇരുവരെയും പോലെ ബാങ്കിന് വന്‍ തുക ബാധ്യത വരുത്തിയവരുടെ ലിസ്റ്റിലുള്ള വ്യവസായിയാണ് വിജയ് ഗോവര്‍ധന്‍ ദാസ് കലന്ത്രി. ബാങ്ക് ഓഫ് ബറോഡ കഴിഞ്ഞ ദിവസം 'ബോധപൂര്‍വം ബാധ്യത' വരുത്തിയ ആളായി വിജയ് കലന്ത്രിയുടെ പേര് പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂണ്‍ 2ന് മുംബൈയിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ബോധപൂര്‍വം ബാധ്യത വരുത്തിയവരുടെ പേരുകളുടെ ലിസ്റ്റിലാണ് വിജയ് കലന്ത്രി ഉൾപ്പെട്ടിരിക്കുന്നത്.
ആരാണ് വിജയ് കലന്ത്രി?
ഡിഗ്ഗി പോര്‍ട്ടിന്റെ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമാണ് വിജയ് കലന്ത്രി. വിജയ് കലന്ത്രിയുടെ മകന്‍ വിശാല്‍ കലന്ത്രിയും കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. ഡിജി പോർട്ട് ലിമിറ്റഡ് , വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ), വിജയ് ഗോവർധൻദാസ് കലന്ത്രി (ഡയറക്ടർ) എന്നിവരുടെ പേരുകളാണ് കഴിഞ്ഞ ദിവസം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. റിസർവ് ബാങ്കിന്റെ അനുവാദത്തോടെയാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന വിവരം ഇവരെ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.
കോടികളുടെ ബാധ്യത
ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 16 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് കമ്പനി നല്‍കാനുള്ളത് 3,334 കോടി രൂപയാണ്. തുറമുഖത്തിന്റെ വികസനത്തിനു വേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. വിജയ് മല്യയേയും നീരവ് മോദിയേയും പോലെ തന്നെ ബാങ്കുകൾക്ക് കോടികളുടെ ബാധ്യതയാണ് വിജയ് കലന്ത്രിയും ഉണ്ടാക്കിയിരിക്കുന്നത്.
വിജയ് മല്യ
സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായിയാണ് വിജയ് മല്യ. മുംബൈ അഴിമതി വിരുദ്ധ കോടതി പിടികിട്ടാപ്പുള്ളിയായാണ് വിജയ് മല്യയെ പ്രഖ്യാപിച്ചിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ വ്യവസായിയാണ് വിജയ് മല്യ. മല്യയുടെ കിങ്ഫിഷർ എയര്‍ലൈന്‍സിന് 9,000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു. തുക തിരിച്ചടയ്ക്കാൻ തയാറാകാതെയാണ് വിജയ് മല്യ രാജ്യം വിട്ടത്.
നീരവ് മോദി
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയാണ് വജ്രവ്യാപാരിയായ നീരവ് മോദി ലണ്ടനിലേക്ക് കടന്നത്. കള്ളപ്പണ നിരോധനനിയമ പ്രകാരമാണ് നീരവ് മോദിക്കെതിരെ കേസുകൾ ചുമത്തിയിരിക്കുന്നത്. കൂടാതെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, തട്ടിപ്പ്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
malayalam.goodreturns.in