ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി കമ്പനിയായ വിപ്രോ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. ജൂൺ ഒന്നു മുതലാണ് പുതിയ ശമ്പള നിരക്ക് പ്രാബല്യത്തിൽ വന്നത്. 9 ശതമാനം വരെയാണ് കമ്പനി ജീവനക്കാർക്ക് പരമാവധി നൽകിയ ശമ്പള വർദ്ധനവ്.
ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാർക്കും പരമാവധി നൽകിയ ശമ്പള വർദ്ധനവ് 9 ശതമാനമാണ്. ഇത്തവണ കമ്പനി ശമ്പള വർദ്ധനവ് ഒറ്റ സംഖ്യയിൽ ഒതുക്കുകയായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമുള്ള ഓൺസൈറ്റ് ജീവനക്കാരുടെ ശരാശരി ശമ്പള വർദ്ധനവിൽ ഇത്തവണ കുറവും വരുത്തിയിട്ടുണ്ടെന്നാണ് വിവരം.
ജൂനിയർ തലത്തിലുള്ള എൻട്രി ലെവൽ ജീവനക്കാരുടെയും അഞ്ച് വർഷം വരെ പ്രവർത്തന പരിചയമുള്ള ജീവനക്കാരുടെയും ശമ്പളം 6 മുതൽ 8 ശതമാനം വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഡിജിറ്റൽ ഡൊമൈനിൽപ്പെടുന്ന മെഷീൻ ലാംഗ്വേജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളതായാണ് വിവരം.
മിക്ക ഐടി കമ്പനികളും ഇപ്പോൾ ഡിജിറ്റൽ ഡൊമൈനിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ ഡിജിറ്റൽ മേഖലയിൽ കഴിവ് തെളിയിക്കുന്നവർക്ക് കമ്പനികൾ താരതമ്യേന ഉയർന്ന ശമ്പളവും ഇൻക്രിമെന്റും നൽകുന്നുണ്ട്.
malayalam.goodreturns.in