അമേരിക്കയിൽ നിന്ന് ഇറക്കുമതി തീരുവ കൂട്ടിയതോടെ വാഷിങ്ടൺ ആപ്പിളിന് വില ഉയരും. അമേരിക്കയുമായുള്ള വ്യാപാര പിരിമുറുക്കത്തെ തുടർന്ന് വാഷിങ്ടൺ ആപ്പിൾ ഉൾപ്പെടെ 28 അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ കസ്റ്റംസ് തീരുവ ഉയർത്തിയത്. ഇന്ത്യയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് ചുങ്കം കൂട്ടിയ അമേരിക്കയ്ക്കു മറുപടിയായാണ് ഇന്ത്യ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്.
അമേരിക്കയിൽ നിന്നെത്തുന്ന ബദാം, വാൾനട്ട്, കടലപ്പരിപ്പ്, പയര്‍, ആര്‍ട്ടേമിയ, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയ്ക്കും വില കൂടും. ചിക്പീസ്, ബംഗാള്‍ ഗ്രാം എന്നിവയുടെ തീരുവയില്‍ 60 ശതമാനം വര്‍ധനവാണ് വരുത്തിയിട്ടുള്ളത്. ആപ്പിളിന്റെ തീരുവയിൽ 20 ശതമാനത്തിന്റെ വർധനയാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ഇതോടെ, ഇതിന്റെ മൊത്തം തീരുവ വിലയുടെ 70 ശതമാനത്തിലെത്തി.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ജൂൺ പകുതിയോടെ ഇന്ത്യ, വാഷിങ്ടൺ ആപ്പിളിന്റെ റെക്കോർഡ് ഇറക്കുമതിയാണ് നടത്തിയത്. 40 പൗണ്ട് ബോക്സുകൾ 78 ലക്ഷം എണ്ണം ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. മെക്‌സിക്കോയും കാനഡയും കഴിഞ്ഞാൽ വാഷിങ്ടൺ ആപ്പിൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഈ വർഷം കാനഡയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ തീരുവ വർദ്ധിപ്പിച്ചത് അമേരിക്കയുടെ കയറ്റുമതി വിപണിയെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.
ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് നല്‍കിവന്ന വ്യാപാര മുന്‍ഗണന പിൻവലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു ഇന്ത്യയുടെ താരിഫ് ഉയർത്തൽ. ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി കൂടുതലും ഇറക്കുമതി കുറവുമാണ്. ഈ വ്യാപാരക്കമ്മിയാണ് യുഎസിന്റെ അനിഷ്ടത്തിനു കാരണം.
malayalam.goodreturns.in