ദില്ലി: ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് അഴിമതി വര്‍ധിച്ചതായി വെളിപ്പെടുത്തല്‍. പറയുന്നത് മറ്റാരുമല്ല; കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ തന്നെ. അതും പാര്‍ലമെന്റില്‍. ലോക്‌സഭാ സെക്രട്ടേറിയറ്റിന് കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് ധനകാര്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഹാറില്‍ നിന്നുള്ള എംപി രാംപ്രീത് മണ്ഡലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഭരണകൂടത്തിന്റെ സാന്നിധ്യം കുറച്ചുമാത്രം അനുഭവവേദ്യമാക്കുകയും പരമാവധി ഭരണം ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുകയെന്ന മുദ്രാവാക്യവും ജിഎസ്ടിയും നോട്ട് നിരോധനവുമെല്ലാമുണ്ടായിട്ടും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ രാജ്യത്ത് അഴിമതിയും കുറ്റകൃത്യങ്ങളും വര്‍ധിച്ചുവന്നതായാണ് മന്ത്രി സമ്മതിച്ചത്. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് പണത്തിന്റെ കൈമാറ്റം വര്‍ധിച്ചതായും അത് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായതായും അവര്‍ പറഞ്ഞു. പണത്തിന്റെ ഒഴുക്കും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം എപ്പോഴും ശക്തമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

2016 നവംബറിനു ശേഷം രാജ്യത്ത് സര്‍ക്കുലേഷനിലുള്ള പണത്തിന്റെ തോതില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 2016 നവംബര്‍ നാലിന് രാജ്യത്ത് സര്‍ക്കുലേഷനിലുള്ള നോട്ട് 17,741 ബില്യന്‍ രൂപയായിരുന്നു. എന്നാല്‍ 2019 മാര്‍ച്ച് 29 ആകുമ്പോഴേക്ക് പണ വിതരണത്തിന്റെ കണക്ക് 21,137 ബില്യന്‍ രൂപയായി ഉയര്‍ന്നു. പണം ഉപയോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് അഴിമതിയും വര്‍ധിക്കുമെന്ന് ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനല്‍ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷനലിന്റെ റിപ്പോര്‍ട്ട് പ്രകാരം അഴിമതിയുടെ കാര്യത്തില്‍ 180 രാജ്യങ്ങള്‍ക്കിടയില്‍ 78-ാമത് സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അഴിമതി സ്‌കോറില്‍ 100ല്‍ 41 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ആഗോള ശരാശരിയായ 43 പോയിന്റിനേക്കാള്‍ കുറവാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
കാനഡ, യഎസ്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്റ്, ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ന്യൂസിലാന്റ് എന്നിവയാണ് ലോകത്തെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങള്‍. വെനിസ്വേല, ലിബിയ, റഷ്യ, ചൈന, മെക്‌സിക്കോ, അഫ്ഗാനിസ്താന്‍, നോര്‍ത്ത് കൊറിയ എന്നിവ അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യങ്ങളാണ്.


Click it and Unblock the Notifications