മുംബൈയില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് പോയ ഒമാന്‍ എയര്‍ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. ബുധനാഴ്ച വൈകിട്ട് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വിമാനത്തിൽ 205 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ഒമാന്‍ എയറിന്റെ ഡബ്ല്യൂ.വൈ 204 നമ്പര്‍ വിമാനം ബുധനാഴ്ച വൈകിട്ട് 4.15 ഓടെയാണ് പറയന്നുയര്‍ന്നത്. ടേക്ക് ഓഫിന് ശേഷം 10 മിനുട്ടോളം മാത്രം ആകാശത്ത് പറന്ന ശേഷമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഒരു എഞ്ചിന്‍ മാത്രമുപയോഗിച്ചാണ് 4.50 ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്.
കഴിഞ്ഞ മാസം നെടുമ്പാശേരിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം യന്ത്രതകരാറിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ വിമാനമാണ് 45 മിനിറ്റിന് ശേഷം യന്ത്ര തകരാർ മൂലം തിരിച്ചിറക്കിയത്.
കഴിഞ്ഞ മാസം തന്നെ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ലണ്ടനിലും തിരിച്ചിറക്കിയിരുന്നു. ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തിലാണ് വിമാനം മുന്‍കരുതലുകളുടെ ഭാഗമായി ഇറക്കിയത്. മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് തിരിച്ചിറക്കിയത്. സുരക്ഷാ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ വിമാനം പിന്നീട് യാത്ര തുടര്‍ന്നു.
malayalam.goodreturns.in