ആധാർ ഭേദഗതി ബിൽ ഇന്നലെ രാജ്യസഭ പാസാക്കി. ഇതോടെ ബാങ്ക‌് അക്കൗണ്ട് തുടങ്ങാനും, മൊബൈൽ കണക്ഷൻ എടുക്കാനും മറ്റും ആധാർ ആവശ്യമെങ്കിൽ മാത്രം സമർപ്പിച്ചാൽ മതിയെന്ന‌് വ്യവസ്ഥ ചെയ‌്തുള്ള ബിൽ ലോക‌്സഭ പാസാക്കി. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് കൊണ്ടു വന്ന ബിൽ നേരത്തേ ലോക്സഭയിലും അവതരിപ്പിച്ചിരുന്നു. രാജ്യസഭയിൽ കൂടി പാസാക്കിയതോടെ മാർച്ച‌് രണ്ടിന‌് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനു സാധുതയില്ലാതായി.
ഒരു കോടി രൂപ പിഴ
ആധാർ ഡാറ്റയിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപ പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും ഈ ഭേദഗതി ബില്ലിൽ വ്യക്തമാക്കുന്നു. ആധാർ ഭേദഗതി ബിൽ ലോക്സഭയിൽ ജൂൺ 24നാണ് അവതരിപ്പിച്ചത്. 1885ലെ ടെലഗ്രാഫ് ആക്റ്റ്, 2002ലെ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവ പ്രകാരം സ്വമേധയാ കെവൈസി പ്രാമാണീകരണത്തിനായി ആധാർ നമ്പർ ഉപയോഗിക്കുന്നതിനാണ് ഭേദഗതികൾ നൽകിയത്.
സംരക്ഷണം ഉറപ്പാക്കും
ആധാർ ഡാറ്റാ സംരക്ഷണം സംബന്ധിച്ച് സമഗ്രമായ നിയമം സർക്കാർ ഉടൻ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ആധാർ വിവരങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആധാറിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ട നിയമത്തിൽ മാത്രമാണ് മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന ഭേദഗതികൾ
- പതിനെട്ട് വയസ്സ് തികയുമ്പോൾ ആധാർ നമ്പർ റദ്ദാക്കാൻ ആധാർ നമ്പർ ഉടമകളായ കുട്ടികൾക്ക് സാധിക്കും
- അതോറിറ്റി വ്യക്തമാക്കിയിട്ടുള്ള സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ പ്രാമാണീകരണം നടത്താൻ എന്റിറ്റികളെ അനുവദിക്കുകയുള്ളൂ.
- സ്വീകാര്യമായ കെവൈസി രേഖയായി ആധാർ നമ്പർ ഉപയോഗിക്കാം
- സ്വകാര്യ സ്ഥാപനങ്ങൾ ആധാർ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആധാർ നിയമത്തിലെ സെക്ഷൻ 57 ഇല്ലാതാക്കും
ബിൽ ഗേറ്റ്സ് പോലും ആധാറിനെ പുകഴ്ത്തി
മെെക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്സ് പോലും ആധാറിനെ പുകഴ്ത്തിയിട്ടുണ്ടെന്ന് രവിശങ്കർ പ്രസാദ് രാജ്യസഭയിൽ പറഞ്ഞു. ആധാർ സംവിധാനത്തിൽ സ്വകാര്യതാ ലംഘന ഭീഷണിയോ സാങ്കേതിക പ്രശ്നങ്ങളോ ഇല്ലെന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് നേരത്തെ പറഞ്ഞിരുന്നു. ആധാർ ബിൽ സെലക്ട‌് കമ്മിറ്റിക്ക‌് വിടാൻ സർക്കാർ തയ്യാറാകണമെന്ന‌് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in