ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് ഈ സാമ്പത്തിക വർഷം 18,000 പേരെ നിയമിക്കും. കാമ്പസുകളിൽ നിന്നായിരിക്കും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുകയെന്നും കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ 2.29 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇൻഫോസിസ് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന കമ്പനിയാണ്.
ഈ പാദത്തിൽ കമ്പനി 8000ഓളം പേരെ റിക്രൂട്ട് ചെയ്തിരുന്നെന്നും ഇതിൽ 2500 ഓളം പേർ ആദ്യമായി ജോലി ലഭിക്കുന്നവരായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. വരും മാസങ്ങളിൽ 18000 പേരെ കൂടി പുതുതായി നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇവരെ കാമ്പസ് റിക്രൂട്ട്മെന്റ് വഴിയാകും നിയമിക്കുക. ജൂൺ പാദത്തിൽ ഇൻഫോസിസ് 906 പേരെ പുതുതായി നിയമിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 20.4 ശതമാനമായിരുന്നു കമ്പനിയുടെ റിക്രൂട്ട്മെന്റ് നിരക്ക്. ഇത് ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദമെത്തിയപ്പോൾ 23.4 ശതമാനമായി മാറി. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇൻഫോസിസിന്റെ അറ്റാദായം 5.3 ശതമാനം വര്‍ധിച്ച് 3,802 കോടി രൂപയായി. കഴിഞ്ഞ് വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3,612 കോടി രൂപയായിരുന്നു.
ഇന്‍ഫോസിസ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അറ്റാദായത്തില്‍ വര്‍ധന നേടിയതിന് പിന്നാലെ നിക്ഷേപകരും സന്തോഷത്തിലാണ്. വടക്കേ അമേരിക്ക, യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് കൂടുതല്‍ ബിസിനസ് ലഭിച്ചതാണ് കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവ് നല്‍കിയത്. 14 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. കമ്പനി അറ്റാദായം വര്‍ധിച്ച സാഹചര്യത്തിലാണ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
malayalam.goodreturns.in