വാഷിംഗ്ടണ്‍: വ്യക്തികളുടെ സ്വകാര്യതയും സ്വകാര്യ വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ച ഫെയ്‌സ്ബുക്കിന് 500 കോടി ഡോളര്‍ പിഴയിട്ട് അമേരിക്കന്‍ അധികൃതര്‍. രണ്ടിനെതിരേ മൂന്ന് വോട്ടുകള്‍ക്കാണ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) സോഷ്യല്‍ മീഡിയ കമ്പനിക്കെതിരേ ഇത്ര വലിയ പിഴ ചുമത്തിയത്. അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷണ ഏജന്‍സിയായ എഫ്ടിസിയിലെ രണ്ട് ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ തീരുമാനത്തെ പിന്തുണച്ചില്ല. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വകാര്യതാ ലംഘനത്തിന് എഫ്ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.
നമുക്ക് വീട് വാങ്ങാന്‍ സഹായകമാവുന്ന ഇന്ത്യയിലെ ആ നഗരം ഏതാണെന്നറിയാമോ?
എന്നാല്‍ എഫ്ടിസിയുടെ തീരുമാനത്തിന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ പിഴ ഈടാക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ സ്വകാര്യ വ്യക്തികളുടെ ഡാറ്റകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനും എഫ്ടിസി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്ന കാര്യത്തില്‍ സംശയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സിയായി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനാലിറ്റിക്ക ലക്ഷക്കണക്കിന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് എഫ്ടിസിയുടെ നടപടി. 2011ല്‍ ഫെയ്‌സ്ബുക്കുമായി എഫ്ടിസി ഉണ്ടാക്കിയ സ്വകാര്യതാ സംരക്ഷണവുമായി ബന്ധപ്പെട്ട കരാര്‍ പുനരാവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനമെടുക്കുകയായിരുന്നു. നേരത്തേയുള്ള കരാറിന് വിരുദ്ധമായി ബിസിനസ് പങ്കാളികള്‍ക്കും ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അധികൃതര്‍ കൈമാറിയതും വിമര്‍ശന വിധേയമായിരുന്നു. ആഗോള തലത്തില്‍ 200 കോടിയിലേറെ പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായാണ് കണക്കുകള്‍.
അതേസമയം, 500 കോടി ഡോളര്‍ പിഴയീടാക്കാനുള്ള തീരുമാനത്തില്‍ ഫെയ്‌സ്ബുക്കിന് വലിയ പ്രതിഷേധമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഫ്ടിസിക്ക് രണ്ടു മുതല്‍ അഞ്ചുവരെ ബില്യന്‍ ഡോളര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്ന് കരുതുന്നതായി നേരത്തേ ഫെയ്‌സ്ബുക്ക് തന്നെ വ്യക്തമാക്കിയിരുന്നു.