ഇന്ത്യയിലെ അതിവേഗം വളർന്നു കൊണ്ടിരുന്ന ഉപഭോക്തൃ വസ്തുക്കളുടെ (എഫ്എംസിജി) വളർച്ച മന്ദഗതിയിലാകുന്നതായി വിപണി ഗവേഷണ സ്ഥാപനമായ നീൽസൺ അഭിപ്രായപ്പെട്ടു. നഗര കേന്ദ്രങ്ങളിലെ ചെലവ് കുറയുന്നതും ഗ്രാമീണ വളർച്ചാ ഉപഭോഗം കുറയുന്നതുമാണ് ഇതിന് കാരണമെന്നപം ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. 2019 ഏപ്രിൽ - ജൂൺ പാദത്തിൽ എഫ്എംസിജി വളർച്ചാ മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 10 ശതമാനമാണ് കുറഞ്ഞത്.
മാന്ദ്യത്തിന്റെ തുടർച്ചയായ മൂന്നാം പാദം കൂടിയായിരുന്നു ഇത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ നിന്ന് 16.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 2019 ന്റെ ആദ്യ പകുതിയിൽ എഫ്എംസിജി വളർച്ച 12 ശതമാനമായിരുന്നു. 13 മുതൽ 14 ശതമാനം വളർച്ചയുണ്ടാകുമെന്നായിരുന്നു നീൽസണിന്റെ പ്രവചനം.
ചെറിയ പട്ടണങ്ങളിലെ വ്യാപാരമാണ് ഏറ്റവും കൂടുതൽ കുറഞ്ഞിരിക്കുന്നത്. ഗ്രാമീണ വിപണികളിൽ നിന്നാണ് വിൽപ്പനയിൽ അധികവും ലഭിക്കുന്നതെന്ന് പാർലെ പ്രൊഡക്ട്സ് സീനിയർ കാറ്റഗറി ഹെഡ് ബി കൃഷ്ണ റാവു പറഞ്ഞു. ഭക്ഷ്യ- ഭക്ഷ്യേതര വിഭാഗങ്ങളിൽ ഒരുപോലെ മാന്ദ്യം നേരിടുന്നതായാണ് വ്യാപാരികളുടെ അഭിപ്രായം.
രാജ്യത്തെ വടക്ക്, പടിഞ്ഞാറൻ മേഖലകളാണ് മാന്ദ്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മാന്ദ്യം രേഖപ്പെടുത്തിയിരിക്കുന്നത്.
malayalam.goodreturns.in