സാമ്പത്തിക പ്രതിസന്ധിയാൽ നട്ടം തിരിയുന്ന ബിഎസ്എൻഎൽ, ജീവനക്കാരോടും ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടു. ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകളിൽ ഇക്കോണമി ക്ലാസ്സ് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ ഇപ്പോഴത്തെ സാമ്പത്തിക സമ്മർദ്ദം കാരണമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
മുൻകൂർ അനുമതി
എന്നിരുന്നാലും, ബിഎസ്‌എൻഎൽ സിഎംഡിയുടെ മുൻകൂർ അനുമതിയുണ്ടെങ്കിൽ ഉദ്യോഗസ്ഥർക്ക് ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാമെന്നും ജൂലൈ 26ന് കമ്പനി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. നിലവില്‍ ബിഎസ്എന്‍എലും എംടിഎന്‍എലും കൂടുതല്‍ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനാണ്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുളള ശ്രമങ്ങളും നടക്കുന്നുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്.
ബിഎസ്എൻഎല്ലിന്റെ കടം
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന് 2015-16 സാമ്പത്തിക വർഷത്തിൽ 4,859 കോടി രൂപയായിരുന്നു നഷ്ടം. എന്നാൽ 2016-17 കാലയളവിൽ ഇത് 4,793 കോടി രൂപയായി. പിന്നീട് 2017-18 സാമ്പത്തിക വർഷം 7,993 കോടി രൂപയായി ഉയർന്നു. ഈ വർഷം ബിഎസ്എൻഎല്ലിന്റെ നഷ്ടം 14,202 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബിഎസ്എൻഎൽ ജീവനക്കാർ ഓഫീസ് വിട്ടിറങ്ങുന്നു; കണക്ഷൻ ഇനി വീട്ടുപടിക്കൽ
ബിഎസ്എൻഎല്ലിന്റെ തകർച്ചയ്ക്ക് കാരണം
ടെലികോം മേഖലയിലെ കടുത്ത മത്സരവും, ഉയർന്ന സ്റ്റാഫ് ചെലവ്, ഡാറ്റാ കേന്ദ്രീകൃത ടെലികോം വിപണിയിലെ 4 ജി സേവനങ്ങളുടെ അഭാവം (കുറച്ച് സ്ഥലങ്ങളിലൊഴികെ) എന്നിവയാണ് ബിഎസ്എൻഎലിന്റെ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്.
ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ പകുതിയും പ്രായമായവര്‍; 8500 കോടിയുടെ വിആര്‍എസ് പദ്ധതിയുമായി കേന്ദ്രം
ജിയോയുടെ പണി
മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയെക്കാളും നെറ്റ്വർക്ക് കവറേജ്, ശേഷി, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. ജിയോയുടെ പുതിയ ഫൈബർ അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ ബിഎസ്‌എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ബിസിനസിനെയും ബാധിക്കാനിടയുണ്ട്.
malayalam.goodreturns.in