ഖനന മേഖലയിലും വിനോദസഞ്ചാര മേഖലയിലും മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ, ഗോവ സർക്കാർ പുതിയ പദ്ധതികളുമായി രംഗത്ത്. ഗോവയിൽ നിന്ന് കൂടുതല്‍ മദ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടു പോകാം എന്ന നിയമമാണ് സർക്കാർ ഉടൻ നടപ്പിലാക്കാൻ പോകുന്നത്. ഇതുവഴി എളുപ്പത്തിൽ ഖജനാവ് നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ചർച്ച നടത്തും
ഇക്കാര്യം സംബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരുമായി സർക്കാർ ഉടൻ തന്നെ ചർച്ച ആരംഭിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചൊവ്വാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ഇതോടെ ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തിരികെ മടങ്ങുമ്പോൾ കൂടുതൽ മദ്യക്കുപ്പികൾ നിയമപരമായി തന്നെ കൊണ്ടുപോകാനാകും. നിലവിലുള്ളതിനേക്കാൾ മദ്യക്കുപ്പികളുടെ ക്വാട്ട വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
നിയമം ലംഘിക്കുന്നവർ നിരവധി
നിലവിൽ നിരവധി പേരാണ് നിയമം ലംഘിച്ച് അനുവദിച്ചിട്ടുള്ള കുപ്പികളുടെ എണ്ണത്തേക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നത്. ഈ പ്രവണത എന്തുകൊണ്ട് സംസ്ഥാനത്തിന്റെ ധനസമ്പാദനത്തിന് ഉപയോഗിച്ചുകൂടാ എന്നാണ് സാവന്ത് നിയമസഭയിൽ ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ സമ്മതം തേടുന്നതിനായി ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്പികളുടെ എണ്ണം
ഒരാൾക്ക് രണ്ട് കുപ്പി മദ്യം കയറ്റാനാണ് വിമാനക്കമ്പനികൾ യാത്രക്കാരെ അനുവദിക്കുകയുള്ളൂ. നിയമന ലംഘനം കൂടുതലും നടക്കുന്നത് റോഡ് മാർഗം മടങ്ങുന്ന യാത്രക്കാരിലൂടെയാണ്. ഇക്കാരണത്താൽ കർണാടക, മഹാരാഷ്ട്ര അതിർത്തികളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനകളും കർശനമാണ്. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്‌ക്കേണ്ടിവരും. നിയമ ലംഘനത്തിന് കൂട്ടുനിൽക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരും കുറവല്ല.
മദ്യം വിറ്റ് വരുമാനം
നിലവിൽ ടൂറിസ്റ്റുകൾക്ക് ഒരു കുപ്പി ഐഎംഎഫ്‌എല്ലും ഒരു കുപ്പി പ്രാദേശിക മദ്യവും കൊണ്ടുപോകാനാണ് അനുവാദമുള്ളത്. എന്നാൽ ഇനി മുതൽ രണ്ടിൽ കൂടുതൽ കുപ്പികൾ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗോവൻ മദ്യം പ്രോത്സാഹിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
നിലവിലെ വരുമാനം
ഗോവ സർക്കാർ നിലവിൽ 500 കോടി രൂപ മദ്യ വിൽപ്പനയിലൂടെ ഓരോ വർഷവും ഉണ്ടാക്കുന്നുണ്ട്. മൊത്തക്കച്ചവട, ചില്ലറ മദ്യവിൽപ്പന ശാലകൾ, തീരപ്രദേശത്തെ ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ മദ്യ വിൽപ്പനയ്ക്ക് ഈടാക്കുന്ന വിവിധ എക്സൈസ് ഫീസുകളിലൂടെയാണ് ഈ തുക നേടുന്നത്. ഗോവയിൽ പ്രതിവർഷം 80 ലക്ഷം സഞ്ചാരികളാണ് എത്തുന്നത്.
malayalam.goodreturns.in