സംസ്ഥാനത്തെ കനത്തമഴയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തില്‍ കുടങ്ങിയ മൂന്ന് വിമാനങ്ങള്‍ ഇന്ന് മടങ്ങി. മഴ കുറയുകയും വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ മടങ്ങിപ്പോയത്. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി കൊച്ചി വിമാനത്താവളത്തിൽ അവശേഷിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 9 മണി വരെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും മഴ ശക്തമായതോടെയാണ് ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെ വിമാനത്താവളം അടച്ചിടാന്‍ സിയാല്‍ തീരുമാനിച്ചത്.

വിമാനത്താവളത്തിലെ വെള്ളക്കെട്ട് നീങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര ബേയില്‍ കിടന്ന വിമാനങ്ങള്‍ ഇന്ന് രാവിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. വിമാനത്താവളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇത്തിഹാദിന്റെ അബുദാബി - കൊച്ചി വിമാനം, ഗോ എയറിന്റെ ഡൽഹി - കൊച്ചി എന്നിവയ്ക്ക് പുറമെ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങളും എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളുമാണ് കൊച്ചിയില്‍ കുടുങ്ങിക്കിടന്നത്.
റണ്‍വേയില്‍ ഇറങ്ങിയ മറ്റ് വിമാനങ്ങളെ ഏറെ പണിപ്പെട്ടാണ് വെള്ളത്തില്‍ മുങ്ങിയ ടാക്സി വേയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ കൊച്ചി വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും അതിനുമുന്‍പ് എല്ലാ വിമാനങ്ങളും ഇവിടെ നിന്ന് പുറപ്പെട്ടിരുന്നു. ഇത്തവണ അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് വിമാനങ്ങള്‍ കുടുങ്ങാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.
malayalam.goodreturns.in


Click it and Unblock the Notifications