എഫ്എംസിജി വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ബ്രിട്ടാനിയ ബിസ്ക്കറ്റുകളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനി നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് വില വർദ്ധനവ്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തോടെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
വൻ ഇടിവ്
കഴിഞ്ഞ ആറുമാസക്കാലം ബിസിനസിൽ വൻ ഇടിവാണ് കമ്പനി നേരിട്ടത്. അടുത്ത ജനുവരി വരെ ഇതേ സ്ഥിതി തന്നെ തുടരമെന്നാണ് വിലയിരുത്തൽ. ജനുവരി വരെ മാറ്റമൊന്നും പ്രതീക്ഷിക്കാന്‍ സാധിക്കുകയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാല്‍ വരുമാനക്കുറവിനെ നേരിടാന്‍ വില വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല.
മൂന്നാം പാദത്തിൽ നേട്ടം
സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാ പാദത്തില്‍ വിലയില്‍ ചെറിയ വര്‍ധനവുണ്ടാകുമെന്നും ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഹെഡ് വിനയ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. 'നിലവിലെ സാമ്പത്തിക തകര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കമ്പനി വളരെ സൂക്ഷ്മമമായി നിരീക്ഷിക്കുകയാണ്. മണ്‍സൂണ്‍ സീസണിന്‍റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. വില വര്‍ധനവിനൊപ്പം ചെലവ് സംവിധാനത്തിലും കമ്പനി ശ്രദ്ധ ചെലുത്തും.
അടുത്ത ആറ് മാസം
കഴിഞ്ഞ അഞ്ച് മുതൽ ആറ് മാസം മുമ്പ് മുതൽ വിൽപ്പനയിൽ മാന്ദ്യം കണ്ടു തുടങ്ങി. അടുത്ത അഞ്ച് മുതൽ ആറ് മാസം വരെയും ഇതേ സ്ഥിതി തുടരുമെന്നാണ് വിലയിരുത്തൽ. നഷ്ട്ടത്തിൽ നിന്ന് കരകയറാൻ ബ്രിട്ടാനിയ വില വര്‍ധിപ്പിക്കുന്നതിനാൽ മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു.
അഞ്ച് രൂപയുടെ ബിസ്ക്കറ്റ് പോലും
വെറും അഞ്ച് രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പോലും ഇന്ത്യയിലെ ഉപയോക്താക്കൾ ഇന്ന് രണ്ടുതവണ ആലോചിക്കുന്നുവെന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി എഫ്എംസിജി മേഖലയിലെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞത്.
പാർലെ-ജിയും നഷ്ട്ടത്തിൽ
സാധാരണക്കാരുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ വില്‍പ്പനയിലും വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഇതോടെ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
കാരണം ജിഎസ്ടി
2017 ല്‍ ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് രൂപ വിലയുളള ബിസിക്കറ്റുകള്‍ക്ക് പോലും ഉയര്‍ന്ന ജിഎസ്ടി സ്ലാബാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതോടെ പാര്‍ലെ -ജി അടക്കമുളള ജനപ്രിയ ബ്രാന്‍ഡുകളുടെ വില്‍പ്പന ഇടിഞ്ഞു.
ജീവനക്കാരെ പിരിച്ചുവിട്ടു
ഏതാണ്ട് ഒരു ലക്ഷം ജീവനക്കാരാണ് പാര്‍ലെ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നത്. താല്‍ക്കാലിക്കാരും സ്ഥിരം ജീവനക്കാരും ചേര്‍ത്തുളള കണക്കാണിത്. കമ്പനി നഷ്ട്ടത്തിലായതോടെ 8,000 മുതല്‍ 10,000 പേരെയെങ്കിലും പിരിച്ചു വിടേണ്ടി വരുമെന്ന് പാര്‍ലെ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ബിസിക്കറ്റ് വിഭാഗത്തിന്‍റെ ചുമതലയുളള മായങ്ക് ഷാ വ്യക്തമാക്കി.
ഹിന്ദുസ്ഥാൻ യൂണിലിവർ
കഴിഞ്ഞ ഒരു വർഷമായി എഫ്എംസിജി കമ്പനികളുടെ വളർച്ച മന്ദഗതിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിനെ ഈ വർഷം ജൂൺ പാദത്തിലെ വളർച്ചയിൽ 7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. മാന്ദ്യത്തെ ചെറുക്കുന്നതിനും കുറഞ്ഞ ഇൻപുട്ട് ചെലവുകളുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് കൈമാറുന്നതിനുമായി സോപ്പ് വിഭാഗത്തിൽ ഏകദേശം 4 ശതമാനം മുതൽ 6 ശതമാനം വരെ വിലയിൽ കുറവു വരുത്തിയിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ ശ്രീനിവാസ് ഫടക് പറഞ്ഞു.
malayalam.goodreturns.in