റിസർവ് ബാങ്കിന്റെ 2018-19 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. രാജ്യത്തെ നിലവിലെ വളർച്ചാ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യം തുടർ പ്രക്രിയയുടെ ഭാഗമാണെന്നും എന്നാൽ ചില ഘടനാപരമായ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സമ്പദ്‍വ്യവസ്ഥയുടെ മാക്രോ ഇക്കണോമിക് മേഖല പ്രശ്‌നരഹിതമാണെന്നും എന്നാൽ ഭൂമി, തൊഴിൽ, കാർഷിക വിപണനം തുടങ്ങിയ മേഖലകളിൽ ഇപ്പോഴും ഘടനാപരമായ പ്രശ്നങ്ങൾ ഉണ്ട്, അവ പരിഹരിക്കേണ്ടതുണ്ടെന്നും വാർഷിക റിപ്പോർട്ടിൽ പറയുന്നു.
മാന്ദ്യം നേരിടുന്ന മേഖലകൾ
നിർമ്മാണം; വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണം; നിർമ്മാണം, കൃഷി, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ മാന്ദ്യം നേരിടുന്നത്. വിശാലമായ മുന്നേറ്റം കൈവരിക്കുന്നതിന് ഈ മേഖലകളിലെ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടതുണ്ടെന്നും, റിപ്പോർട്ടിൽ പറയുന്നു.
മുൻഗണന എന്തിന്?
ഉപഭോഗ ഡിമാൻഡും സ്വകാര്യ നിക്ഷേപവും പുനരുജ്ജീവിപ്പിക്കുന്നതിനാണ് 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിംഗ്, നോൺ ബാങ്കിംഗ് മേഖലകളെ ശക്തിപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമങ്ങൾ, നികുതി ഏർപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, ബിസിനസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെ രാജ്യത്തെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബാലൻസ് ഷീറ്റ്
റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 2019 ജൂൺ 30 ന് ക്ലോസ് ചെയ്തപ്പോൾ 13.42 ശതമാനം ഉയർന്ന് 41,02,905 കോടി രൂപയായി. 2018-19 വർഷത്തെ വരുമാനം 146.59 ശതമാനം വർദ്ധിച്ചപ്പോൾ ചെലവ് 39.72 ശതമാനം കുറഞ്ഞു. 1,75,987 കോടി രൂപയുടെ മിച്ചത്തോടെയാണ് ഈ വർഷം ക്ലോസ് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 50,000 കോടി രൂപയായിരുന്നു. 2018ൽ റിസർവ് ബാങ്ക് 9.49 ശതമാനം ബാലൻസ്ഷീറ്റ് വർദ്ധനവാണ് നേടിയത്.
കാത്തിരുന്ന റിപ്പോർട്ട്
എല്ലാ വർഷവും പുറത്തിറക്കുന്ന റിപ്പോർട്ട് റിസർവ് ബാങ്കിന്റെ പ്രവർത്തനങ്ങളും പ്രവർത്തന വിശകലനങ്ങളും അടങ്ങുന്നതാണ്. ആർബിഐയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും നിർദ്ദേശങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ ഒരു ഭാഗം കേന്ദ്ര ഗവണ്‍മെന്‍റിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ എല്ലാവരും ആകാംക്ഷയോടെയാണ് വാർഷിക റിപ്പോർട്ട് കാത്തിരുന്നത്. ദുർബലമായ സാമ്പത്തിക പ്രവർത്തനങ്ങളും ആഗോള മാന്ദ്യവും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ജൂണിലെ വായ്പനയ യോഗത്തിൽ 7 ശതമാനത്തിൽ നിന്ന് ജിഡിപി വളർച്ച 6.9 ശതമാനമായി കുറച്ചിരുന്നു.
malayalam.goodreturns.in