ആഭ്യന്തര ഉത്പാദന വളര്‍ച്ച കൂപ്പുകുത്തിയിരിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ കണക്കുകള്‍ പുറത്തുവരുമ്പോള്‍ അഞ്ചു ശതമാനത്തില്‍ വന്നു നില്‍ക്കുന്നു ജിഡിപി നിരക്ക്. ആഭ്യന്തര ഉത്പാദനം ഇത്രയേറെ അധഃപതിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പോലും കരുതിയില്ല. മാര്‍ച്ച് പാദം 5.8 ശതമാനം വളര്‍ച്ചാ നിരക്ക് കുറിച്ചിടത്ത് ഇപ്പോള്‍ അഞ്ചു ശതമാനം മാത്രമേ ഇന്ത്യയ്ക്ക് ജിഡിപി നിരക്ക് കുറിക്കാനായുള്ളൂ.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണിത്. ഇതേസമയം, ജിഡിപി നിരക്ക് പുറത്തുവരുന്നതിന് തൊട്ടുമുന്‍പ് രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന നടപടികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കാട്ടിയ തിടുക്കമാണ് കൗതുകം ഉളവാക്കുന്ന കാര്യം.
ബാങ്ക് ലയനം, ഭവന വായ്പാ മേഖലയിലേക്ക് 3,300 കോടി രൂപ സഹായം, ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍, കിട്ടാക്കടം കുറയല്‍ തുടങ്ങി നിരവധി പ്രഖ്യാപനങ്ങള്‍ നിര്‍മല സീതാരാമന്‍ ഇന്ന് നടത്തി. ശരിക്കും ജിഡിപി വീഴ്ച്ചയുടെ ഭീകരത കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ആസുത്രിത നീക്കമല്ലേ ഇത്? സംശയം സ്വാഭാവികം.
ജിഡിപി നിരക്ക് പുറത്തുവരുന്ന സമയത്തുതന്നെ രാജ്യത്തെ 150 ഓളം ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുന്നതിനും ഇന്ന് ജനം സാക്ഷികളായി. അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായായാണ് സര്‍ക്കാര്‍ ഓഫീസുകളിലും ചരക്ക് സേവന നികുതി ഓഫീസുകളിലും റെയില്‍വേ കാര്യാലയങ്ങളിലുമെല്ലാം സിബിഐ റെയ്ഡ് നടത്തിയത്. എന്നാല്‍ ജിഡിപി നിരക്കില്‍ സംഭവിച്ച തകര്‍ച്ച മറയ്ക്കാന്‍ ഈ സംഭവവികാസങ്ങള്‍ക്ക് കഴിഞ്ഞോ? സംശയമാണ്.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വാഹന, ഉത്പാദന, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന ക്ഷീണം ഇന്ത്യന്‍ സമ്പദ്ഘടനയെ പിന്നോട്ടു വലിക്കുന്നു.
അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര യുദ്ധവും ബ്രെക്‌സിറ്റ് പ്രതിസന്ധിയും കൂനിന്‍മേല്‍ കുരു കണക്കെ സ്ഥിതി വഷളാക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ഉപഭോക്തൃ ഡിമാന്‍ഡ് തീരെ കുറഞ്ഞ നിലയാണ് ഇപ്പോള്‍. സാധനങ്ങള്‍ വാങ്ങിക്കാനുള്ള പ്രവണത ജനങ്ങള്‍ക്കിടയില്‍ കുറഞ്ഞുവരുന്നു; കാരണം സാമ്പത്തിക പ്രതിസന്ധി തന്നെ.
റീപ്പോ നിരക്കിന് അനുസൃതമായി വായ്പാ നിരക്കിളവ് പ്രഖ്യാപിക്കാന്‍ ബാങ്കുകള്‍ ഇത്രകാലം വിമുഖത കാട്ടിയതും സമ്പദ്ഘടനയ്ക്ക് ആഘാതമായി. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. റീപ്പോ നിരക്കില്‍ ആര്‍ബിഐ വരുത്തുന്ന ഇളവുകള്‍ ഇനി ബാങ്കുകള്‍ ജനങ്ങളിലേക്കും എത്തിക്കും.
മെഗാ ബാങ്ക് ലയനം: ഈ പത്ത് ബാങ്കുകൾ ഇനി വെറും നാല് ബാങ്കുകളായി ചുരുങ്ങും
എന്നാല്‍ ഈ നടപടികളൊന്നും ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന പ്രതിസന്ധിക്കുള്ള ശാശ്വത പരിഹരമല്ല. ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വരും നാളുകളില്‍ അനിവാര്യമാണ്. സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നടപടികള്‍ സമീപകാല ചിത്രം ഭേദപ്പെടുത്തിയേക്കും. പക്ഷെ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരും.
തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികളെ കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാര്‍ഷിക മേഖല പ്രതിസന്ധിയില്‍ ഉഴറുകയാണ്. ഈ രണ്ടു മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടണം. ഇതോടൊപ്പം ബാങ്കിങ് മേഖലയില്‍ കൂടുതല്‍ അച്ചടക്കം ആവശ്യമാണ്. സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനും കേന്ദ്രം വഴികള്‍ ആലോചിക്കണം.