റിസര്‍വ് ബാങ്ക് സ്വന്തം കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറിയതോടെ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ഉപയോഗപ്രദമായ സെൻട്രൽ ബാങ്കിന്റെ കരുതൽ ഫണ്ട് ജൂൺ 30 വരെ 1.96 ലക്ഷം കോടി രൂപയായി കുറഞ്ഞുവെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട്. 2018 ജൂൺ 30 ലെ കണക്കനുസരിച്ച് കരുതൽ ഫണ്ട് 2,32,108 കോടി രൂപയായിരുന്നു. 52,000 കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് അധികമായി നല്‍കിയത്.
നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം കരുതൽ ഫണ്ടിന്റെ 5.5 മുതല്‍ 6.5 ശതമാനം വരെയാണ് സര്‍ക്കാരിന് നല്‍കുന്നത്. ഓഹരി വിപണിയിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റ് 2019 ജൂൺ 30 ന് ക്ലോസ് ചെയ്തപ്പോൾ 13.42 ശതമാനം ഉയർന്ന് 41,02,905 കോടി രൂപയായി. 2018-19 വർഷത്തെ വരുമാനം 146.59 ശതമാനം വർദ്ധിച്ചപ്പോൾ ചെലവ് 39.72 ശതമാനം കുറഞ്ഞു. 1,75,987 കോടി രൂപയുടെ മിച്ചത്തോടെയാണ് ഈ വർഷം ക്ലോസ് ചെയ്തത്. കഴിഞ്ഞ വർഷം ഇത് 50,000 കോടി രൂപയായിരുന്നു.
വരുമാനം വർദ്ധിക്കാൻ കാരണം രൂപയുടെ സെക്യൂരിറ്റികളുടെ പോര്ട്ട്ഫോളിയൊയിലുണ്ടായ വർധനവും, ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് സൗകര്യത്തിന് കീഴിലുള്ള പലിശയുടെ അറ്റവരുമാനവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ നിക്ഷേപത്തിന് തടസ്സമായി പ്രവർത്തിക്കുന്ന എൻബിഎഫ്‌സി മേഖലയിലെ പ്രതിസന്ധി കാരണം രാജ്യം ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ബാങ്കുകൾ റിപ്പോർട്ട് ചെയ്ത തട്ടിപ്പ് കേസുകൾ 2018-19ൽ വാർഷികാടിസ്ഥാനത്തിൽ 15 ശതമാനം വർധിച്ചതായി റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ പരാമർശിച്ചു. 71,542.93 കോടി രൂപയുടെ 6,801 തട്ടിപ്പുകൾ ബാങ്കിംഗ് മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,916 കേസുകളിൽ നിന്ന് 41,167.04 കോടി രൂപയാണ് 2017-18 ൽ റിപ്പോർട്ട് ചെയ്തത്.
malayalam.goodreturns.in