സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് വെട്ടിക്കുറയ്ക്കൽ ഫലപ്രദമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി ഒക്ടോബർ 1 മുതൽ റീട്ടെയിൽ, ചെറുകിട ബിസിനസ്സ് വായ്പക്കാർക്കുള്ള വായ്പകളുടെ പലിശനിരക്ക് ഒരു ബാഹ്യ മാനദണ്ഡവുമായി ബന്ധിപ്പിക്കാൻ റിസർവ് ബാങ്ക് ബുധനാഴ്ച ബാങ്കുകളോട് നിർദ്ദേശിച്ചു. വായ്പയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം പലിശ നിരക്കുകളുടെ ഉയർച്ചയിലും താഴ്ച്ചയും വേഗത്തിൽ ലഭിക്കുന്നതിനാണ് ആർബിഐ ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
ആർബിഐയുടെ പലിശ നിരക്ക് ഇളവ് ബാങ്കുകൾ ഇതിനകം പൂർണമായി കൈമാറാത്ത സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഒക്ടോബർ ഒന്നു മുതൽ പലിശ നിരക്കിൽ ഇളവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. റിസർവ് ബാങ്ക് ഈ വർഷം പലിശ നിരക്കിൽ 75 ബേസിസ് പോയിന്റ് കുറച്ചപ്പോൾ (ഓഗസ്റ്റിൽ 35 ബിപിഎസ് കട്ട് ഒഴികെ) ബാങ്കുകൾ ഈ വർഷം വെറും 29 ബേസിസ് പോയിന്റ് മാത്രമാണ് കുറച്ചത്. ഇത് ആർബിഐയുടെ പ്രതീക്ഷകൾ നിറവേറ്റുന്നില്ലെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
എന്നാൽ ചില ബാങ്കുകൾ ഇതിനകം തന്നെ വായ്പാ നിരക്കുകളെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് എന്നിവ അക്കൂട്ടത്തിൽപ്പെടുന്നു.
റിപ്പോ നിരക്ക് സ്വീകരിക്കുന്നില്ലെങ്കിൽ ഫിനാൻഷ്യൽ ബെഞ്ച്മാർക്സ് ഇന്ത്യ (എഫ്.ബി.ഐ.എൽ.) യുടെ ആറുമാസത്തെ കേന്ദ്രസർക്കാർ ട്രഷറി ബിൽ നിരക്ക്, അല്ലെങ്കിൽ എഫ്.ബി.ഐ.എൽ. പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും അടിസ്ഥാനനിരക്ക് എന്നിവയും ബാങ്കുകൾക്ക് സ്വീകരിക്കാം. എന്നാൽ, ഏതെങ്കിലും ഒരു മേഖലയിലെ വായ്പാനിരക്ക് നിശ്ചയിക്കാൻ ബാങ്കുകൾ വ്യത്യസ്ത അടിസ്ഥാനനിരക്കുകൾ സ്വീകരിക്കാൻ പാടില്ല.
malayalam.goodreturns.in