സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിനു 4 രൂപ കൂട്ടാൻ സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ ഇനം പാലിനും ലിറ്ററിനു നാലു രൂപ വീതമാണ് കൂട്ടുക. ഓണക്കാലത്ത് വില വർദ്ധിപ്പിക്കില്ല. ഓണത്തിന് ശേഷം സെപ്റ്റംബർ 21 മുതലാണ് പുതിയ വില നിലവില്‍ വരിക. ഏഴു രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. എന്നാൽ നാല് രൂപ മാത്രമാണ് കൂട്ടിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി പി.രാജുവിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
ഇളം നീല കവർ പാൽ ലിറ്ററിന് 44 രൂപയാകും. നിലവിൽ 40 രൂപയാണ് വില. പുതുക്കിയ വിലയുടെ 83.75% കര്‍ഷകനു നൽകും. ഇതനുസരിച്ച് കര്‍ഷകന് 3.35 രൂപ അധികമായി ലഭിക്കും. കൂടിയ വിലയുടെ 80% കര്‍ഷകനു നല്‍കണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. 2017 ഫെബ്രുവരിയിലാണ് അവസാനമായി മിൽമ പാലിനു വില കൂട്ടിയത്. 2017ലാണ് അവസാനമായി പാൽ വില കൂടിയത്.
ഓണത്തിന് സംസ്ഥാനത്ത് പാല്‍ ലഭ്യത കൂട്ടാനുളള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായി മില്‍മ അറിയിച്ചിരുന്നു. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ള തീറ്റകളുടെയും വിലഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില കൂട്ടാന്‍ മില്‍മയെ പ്രേരിപ്പിക്കുന്നത്.
പ്രളയത്തിന് ശേഷം ആഭ്യന്തര ഉല്‍പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവാണ് ഉണ്ടായത്. ഇത് ഓണക്കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമൂലം അന്യസംസ്ഥാനത്തുനിന്ന് കൂടുതല്‍ പാല്‍ വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 1.86 ലക്ഷം ലിറ്റര്‍ പാല്‍ മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് 3.60 ലക്ഷം ലിറ്റര്‍ പാല്‍ ആയി ഉയര്‍ന്നിട്ടുണ്ട്.
malayalam.goodreturns.in