ഉള്ളിക്ക് ശേഷം, വിതരണത്തിലെ കുറവു മൂലം തക്കാളിയ്ക്കും കനത്ത വിലക്കയറ്റം. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വില ഡൽഹിയിൽ 70 ശതമാനം ഉയർന്നു. ഉത്സവ സീസൺ അടുത്തതോടെ പച്ചക്കറി വില വർദ്ധനവ് സാധാരണക്കാരെ വലയ്ക്കുകയാണ്. മഹാരാഷ്ട്ര, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്നാണ് പച്ചക്കറികളുടെ വില കുതിച്ചുയർന്നത്.
കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഉള്ളിയുടെ വില ഏകദേശം ഇരട്ടിയായി. തക്കാളി വിലയിൽ അത്രയും വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല. ഡൽഹി എൻസിആറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തക്കാളിയ്ക്ക് 40 മുതൽ 60 രൂപ വരെയാണ് വില. വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തുടനീളം തക്കാളി വില കുത്തനെ ഉയർന്നു.
മഹാരാഷ്ട്രയിലും കർണാടകയിലും ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ അളവ് മൂന്നിലൊന്നായി കുറഞ്ഞുവെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. വെള്ളപ്പൊക്കം കാരണം തക്കാളിയുടെ ഉത്പാദനത്തിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ 40 ട്രക്കുകൾ എത്തിയിരുന്ന സ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോൾ എത്തുന്നത് 20 ട്രക്കുകളാണ്.
സവാളയുടെ വില കഴിഞ്ഞ രണ്ടാഴ്ച്ചയായി കുത്തനെ ഉയർന്നു. ഒരു കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയാണ് നിലവിലെ സവാള വില. മറ്റ് പച്ചക്കറികളുടെ വിലയും വൻ തോതിൽ കൂടിയിട്ടുണ്ട്. ഗ്രീൻ പീസിന് 120 മുതൽ 150 രൂപ വരെയും കോളിഫ്ലവറിന് 90 മുതൽ 100 രൂപ വരെയുമാണ് നിലവിലെ വില. സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ ഉള്ളി കച്ചവടക്കാർക്ക് സ്റ്റോക്ക് ഹോൾഡിംഗ് പരിധി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in