ലോകം ഇനി ക്രിപ്‌റ്റോകറന്‍സികള്‍ നിയന്ത്രിക്കും എന്നാണ് പലരും കരുതുന്നത്. ബിറ്റ്‌കോയിന്‍ കുതിപ്പും അതിന് ശേഷം പുതിയതായി രംഗപ്രവേശനം ചെയ്ത മറ്റ് ക്രിപ്‌റ്റോകറന്‍സികളും എല്ലാം ഈ ചിന്തക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു.
അതിനിടെ ആയിരുന്നു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചത്. ലോകത്തിലെ തന്നെ ആദ്യ സംഭവം ആയിരുന്നു ഇത്. ഇപ്പോള്‍ എല്‍ സാല്‍വദോറിന് പിറകെ മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യം കൂടി ബിറ്റ്‌കോയിനെ അംഗീകരിച്ചേക്കും എന്നാണ് ചര്‍ച്ചകള്‍. എന്താണ് ഇതിന്റെ വാസ്തവം എന്ന് പരിശോധിക്കാം...
എല്‍ സാല്‍വദോര്‍
ആഴ്ചകള്‍ക്ക് മുമ്പായിരുന്നു എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ചത്. ഇത് സംബന്ധിച്ച ബില്‍ കോണ്‍ഗ്രസ് പാസാക്കുകയും ചെയ്തു. സെപ്തംബര്‍ 7 മുതല്‍ ബില്‍ നിയമ പ്രാബല്യം നേടുമെന്നാണ് എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയ്യിബ് ബുക്കെലെ അറിയിച്ചിരിക്കുന്നത്.
പാരാഗ്വായിലും?
എല്‍ സാല്‍വദോറിനെ പിന്‍പറ്റി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പാരാഗ്വായും ബിറ്റ്‌കോയിനെ ഔദ്യോഗിക കറന്‍സിയായി അംഗീകരിക്കാനുള്ള നീക്കമുണ്ട് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാകും എന്നത് ഒരു ചോദ്യമാണ്. സര്‍ക്കാര്‍ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
കാര്‍ലോസ് റെജേല
പരാഗ്വായിലെ നിയമനിര്‍മാണ സഭയിലെ അംഗമായ കാര്‍ലോസ് റെജേലയുടെ ഒരു ട്വീറ്റ് ആണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചത്. ക്രിപ്‌റ്റോകറന്‍സികളെ അംഗീകരിക്കുന്നത് സംബന്ധിച്ച് താന്‍ ഒരു ബില്‍ അവതരിപ്പിക്കാന്‍ പോവുകയാണ് എന്നായിരുന്നു ജൂണില്‍ റെജേല പറഞ്ഞത്.
സാധ്യമാകുമോ?
കാര്‍ലോസ് റെജേലയുടെ പാര്‍ട്ടി പരാഗ്വായിലെ ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ആകെ നാല് അംഗങ്ങളാണ് കോണ്‍ഗ്രസില്‍ ഇവര്‍ക്കുള്ളത്. എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളെ അംഗീകരിക്കുന്ന ബില്‍ പാസാക്കാന്‍ ഇവരെ കൊണ്ട് സാധിക്കില്ല. അതുകൊണ്ട് നിയനിര്‍മാണ സഭയിലെ മറ്റ് പാര്‍ട്ടികളേയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് കാര്‍ലോസ് റെജേല നടത്തുന്നത്.
പ്രശ്‌നങ്ങള്‍ ഏറെ
എല്‍ സാല്‍വദോര്‍ ക്രിപ്‌റ്റോകറന്‍സികളെ അംഗീതരിച്ചെങ്കിലും വലിയ ചില വെല്ലുവിളികള്‍ അവര്‍ക്ക് മുന്നിലുണ്ട്. വിഷയത്തില്‍ സാങ്കേതിക സഹായം നല്‍കാന്‍ ലോക ബാങ്ക് വിസമ്മതിച്ചു എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാത്രമല്ല, അന്താരാഷ്ട്ര നാണയ നിധി ഇക്കാര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥിരതയില്ലാതെ
ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികളുടെ സ്ഥിരത തന്നെ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. അതുകൊണ്ട് തന്നെയാണ് പല രാജ്യങ്ങളും ക്രിപ്‌റ്റോകറന്‍സികളെ സംശയത്തോടെ വീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒരു ബിറ്റ്‌കോയിന്റെ മൂല്യം അറുപത്തി നാലായിരം ഡോളറിന് മുകളില്‍ പോയിരുന്നു. ഇപ്പോഴത് മുന്നത്തിയൊന്നായിരം ഡോളറില്‍ എത്തി നില്‍ക്കുകയാണ്.
അംഗീകരിച്ചാൽ
രാജ്യങ്ങൾ ക്രിപ്റ്റോകറൻസികളെ അംഗീകരിക്കാൻ തുടങ്ങിയാൽ അത് വിപണിയിലും പ്രതിഫലിക്കും. എൽ സാൽവദോർ ബിൽ പാസാക്കിയപ്പോൾ തന്നെ ബിറ്റ്കോയിൻ മൂല്യത്തിൽ കുതിപ്പുണ്ടായിരുന്നു. പാരാഗ്വായിൽ നിന്നുള്ള വാർത്തകളും ക്രിപ്റ്റോകറൻസി നിക്ഷേപകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്.