ക്ലൗഡ് ഭീമനായ ഒറാക്കിളും ടിക് ടോക്കിനെ സ്വന്തമാക്കാനുള്ള ഓട്ടത്തിലാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 90 ദിവസത്തിനുള്ളിൽ യുഎസിൽ ടിക് ടോക്ക് ബിസിനസ്സ് വിൽക്കാനാണ് ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന് നിർദേശം നൽകിയിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ദി ഫിനാൻഷ്യൽ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒറാക്കിൾ "ടിക് ടോക്കിന്റെ ചൈനീസ് ഉടമ ബൈറ്റ്ഡാൻസുമായി പ്രാഥമിക ചർച്ചകൾ നടത്തി.
ഒറാക്കിൾ ചർച്ച
യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ വാങ്ങുന്നത് ഗൗരവമായി പരിഗണിക്കുന്നതായാണ് വിവരം. ജനറൽ അറ്റ്ലാന്റിക്, സെക്വോയ ക്യാപിറ്റൽ എന്നിവയുൾപ്പെടെ ഇതിനകം ബൈറ്റ്ഡാൻസിൽ ഓഹരി സ്വന്തമാക്കിയിട്ടുള്ള ഒരു കൂട്ടം യുഎസ് നിക്ഷേപകരുമായി ഒറാക്കിൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
മൈക്രോസോഫ്റ്റ്
കമ്പനിയുടെ സിഇഒയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ചർച്ചയെത്തുടർന്ന് ടിക് ടോക്കിന്റെ യുഎസ് ബിസിനസ്സ് വാങ്ങുന്നതിനുള്ള ചർച്ചകളിലെ മുൻനിരക്കാരാണ് മൈക്രോസോഫ്റ്റ്. എന്നിരുന്നാലും, മൈക്രോസോഫ്റ്റ് - ടിക് ടോക്ക് ഇടപാട് സാധ്യത 20 ശതമാനത്തിൽ കൂടാത്തതിനാൽ സംഭവിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുഎസിൽ കടുത്ത രാഷ്ട്രീയ ചർച്ചയായി മാറിയ ടിക് ടോക്കുമായി ട്വിറ്ററും ചർച്ചകൾ നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ആപ്പിൾ
ചില റിപ്പോർട്ടുകൾ പുറത്തുവന്നതിനുശേഷം ടിക് ടോക്ക് സ്വന്തമാക്കാൻ താൽപ്പര്യമില്ലെന്ന് ആപ്പിൾ വ്യക്തമാക്കി, ചൈന ആസ്ഥാനമായുള്ള ആപ്ലിക്കേഷൻ വാങ്ങാൻ ഐഫോൺ നിർമ്മാതാവ് തയ്യാറാണെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നതിനെ തുടർന്നാണ് ആപ്പിൾ ഇക്കാര്യം വ്യക്തമാക്കിയത്.
എക്സിക്യൂട്ടീവ് ഉത്തരവ്
ട്രംപിന്റെ ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 45 ദിവസത്തിനുശേഷം ബൈറ്റ്ഡാൻസ് യുഎസ് സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തുന്നത് വിലക്കിയിരുന്നു. ആദ്യത്തെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടിക് ടോക്ക് ഇതിനകം വ്യക്തമാക്കിയിരുന്നു. പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അനുസരിച്ച് 90 ദിവസമാണ് സമയപരിധി. സെപ്റ്റംബർ 15 നകം ടിക് ടോക്കിന്റെ യുഎസ് ബിസിനസ് വാങ്ങാൻ മൈക്രോസോഫ്റ്റ് നടത്തിയ ചർച്ചയ്ക്കിടയിലാണ് എക്സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചത്.


Click it and Unblock the Notifications