ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ ഡിസംബർ 3 മുതൽ പ്രീ-പെയ്ഡ് ഉപഭോക്താക്കൾക്കായി നിരക്കുകൾ കൂട്ടി പുതിയ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റ് നെറ്റ്‌വർക്കുകളിലേയ്ക്ക് സൌജന്യ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കമ്പനികൾ നീക്കി. വരിക്കാർക്ക് അൺലിമിറ്റഡ് കോളുകൾ ഇനി വിളിക്കാം.
പഴയ പ്ലാൻ
രണ്ട് കമ്പനികളും നേരത്തെ മറ്റ് ടെലികോം ഓപ്പറേറ്റർമാരുടെ നെറ്റ്‌വർക്കിലേക്ക് 28 ദിവസത്തെ പ്ലാനിൽ 1,000 മിനിട്ട് സൌജന്യ കോളുകളും 84 ദിവസത്തെ പ്ലാനിൽ 3,000 മിനിട്ട് സൌജന്യ കോളുകളുമാണ് ഏർപ്പെടുത്തിയിരുന്നത്. 365 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനിൽ 12,000 മിനിട്ട് സൌജന്യ കോളുകളാണ് ലഭിച്ചിരുന്നത്. ഈ പരിധിക്കപ്പുറമുള്ള മറ്റ് നെറ്റ്‌വർക്കിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകൾക്ക് ഉപയോക്താക്കൾ മിനിറ്റിൽ 6 പൈസ നൽകേണ്ടിയിരുന്നു.
ജിയോ മാറ്റം വരുത്തിയില്ല
പുതിയ അൺലിമിറ്റഡ് കോൾ ഓഫറുകളെക്കുറിച്ച് ഇരു കമ്പനികളും ട്വിറ്ററിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ മറ്റ് ടെലികോം കമ്പനികളുടെ പ്ലാനുകളേക്കാൾ 15 മുതൽ 25 ശതമാനം നിരക്ക് കുറഞ്ഞ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള സൌജന്യ കോൾ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല.
കമ്പനികളുടെ നഷ്ടം
സർക്കാരിന് നൽകാനുള്ള കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 23,045 കോടി രൂപയുടെ നഷ്ടമാണ് ഭാരതി എയർടെല്ലിനുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം, ഭാരതി എയർടെല്ലിന്റെ ബാധ്യതകൾ ഏകദേശം 35,586 കോടി രൂപയാണ്, അതിൽ 21,682 കോടി രൂപ ലൈസൻസ് ഫീസ് ഇനത്തിൽപ്പെടുന്നു. സർക്കാർ സഹായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം ചെയർമാനായ കുമാർ മംഗളം ബിർള വ്യക്തമാക്കിയിരുന്നു. കുടിശികയും അതിനുള്ള പിഴയും പലിശയും ചേർത്ത് 81,000 കോടി രൂപയാണ് വൊഡാഫോൺ ഐഡിയ സർക്കാരിന് നൽകേണ്ടത്.
അഞ്ച് വർഷത്തിന് ശേഷം
ഇന്ത്യയിലെ ടെലികോം മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ആദ്യത്തെ നിരക്ക് വർദ്ധനവാണ് കഴിയാഴ്ച്ചയുണ്ടായത്. പ്രീപെയ്ഡ് പ്ലാനുകൾക്ക് ശേഷം ഓപ്പറേറ്റർമാർ അവരുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ വിലയും ഉടൻ തന്നെ വർദ്ധിപ്പിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടൽ.


Click it and Unblock the Notifications