കോടീശ്വരൻനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗം 182 കോടി രൂപയ്ക്ക് ഓൺലൈൻ ഫർണിച്ചർ റീട്ടെയിലറായ അർബൻ ലാഡറിലെ 96 ശതമാനം ഓഹരികൾ ഏറ്റെടുത്തു. റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംബാനിയുടെ ലക്ഷ്യം
അർബൻ ലാഡറിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിൽ 96 ശതമാനം ഓഹരികളിലാണ് റിലയൻസ് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതു കൂടാതെ അർബൻ ലാഡറിൽ 75 കോടി രൂപ വരെയുള്ള നിക്ഷേപം നടത്താൻ ആർആർവിഎൽ ലക്ഷ്യമിടുന്നുണ്ട്. അതിവേഗം വളരുന്ന ഇ-കൊമേഴ്‌സ് വിഭാഗത്തിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വമ്പന്മാരുമായി മത്സരിക്കുന്നതിനുമുള്ള അംബാനിയുടെ ലക്ഷ്യങ്ങളുടെ ഭാഗമാണ് പുതിയ ഏറ്റെടുക്കൽ.
നിക്ഷേപങ്ങൾ
ആർഐഎൽ പ്രസ്താവന അനുസരിച്ച്, നിക്ഷേപത്തിന് സർക്കാർ അല്ലെങ്കിൽ റെഗുലേറ്ററി അംഗീകാരങ്ങൾ ആവശ്യമില്ല. ഓഗസ്റ്റിൽ ഡിജിറ്റൽ ഫാർമ വിപണന കേന്ദ്രമായ നെറ്റ്മെഡിന്റെ ഭൂരിപക്ഷ ഓഹരികൾ 620 കോടി രൂപയ്ക്ക് ആർഐഎൽ വാങ്ങിയിരുന്നു. ഈ മാസം ആദ്യം സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിൽ നിന്ന് 9,555 കോടി രൂപയുടെ നിക്ഷേപം റിലയൻസ് റീട്ടെയിലിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൊത്തം 47,265 കോടി രൂപയുടെ ധന സമാഹരണം റിലയൻസ് നടത്തിയിരുന്നു.
ഇന്ത്യൻ ഓൺലൈൻ വിപണി
ആർആർവിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ റീട്ടെയിൽ ബിസിനസാണ്. കൊവിഡ് -19 മഹാമാരി മൂലം ലക്ഷക്കണക്കിന് മധ്യവർഗ ഉപഭോക്താക്കൾ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈനായി വാങ്ങുന്ന ഇന്ത്യയിൽ വിപണി വിഹിതം നേടുന്നതിനുള്ള പോരാട്ടത്തിലാണ് ആമസോൺ, റിലയൻസ്, വാൾമാർട്ട് ഇങ്കിന്റെ ഫ്ലിപ്പ്കാർട്ട് എന്നീ ഓൺലൈൻ ഭീമന്മാർ.
മുങ്ങി താഴ്ന്ന് റിലയൻസ്; മുകേഷ് അംബാനിക്ക് 5 ബില്യൺ ഡോളർ നഷ്ടം
ഇ-കൊമേഴ്‌സ് വിപണി
രാജ്യത്ത് കുതിച്ചുയരുന്ന ഇ-കൊമേഴ്‌സ് വിപണിയുടെ മൂല്യം 2024 ഓടെ 86 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഫോറസ്റ്റർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം ചൈനയിലെ ഓൺലൈൻ സ്റ്റോർ അടച്ചതിനുശേഷം ഇന്ത്യ ഒരു വലിയ വളർച്ചാ വിപണിയാണെന്ന് വിശ്വസിക്കുന്ന ആമസോണിന് നേട്ടം വളരെ കൂടുതലായിരിക്കും.
അടിപതറി അംബാനി, ഒറ്റ ദിവസം കൊണ്ട് ഫോബ്‌സ് കോടീശ്വര പട്ടികയിൽ ഒൻപതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു
ആർആർവിഎൽ നിക്ഷേപം
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശാക്തീകരിച്ച് പുതിയ വാണിജ്യ തന്ത്രത്തിലൂടെ ഇന്ത്യൻ റീട്ടെയിൽ മേഖലയെ സ്വാധീനിക്കുക എന്നതാണ് റിലയൻസ് റീട്ടെയിലിന്റെ ലക്ഷ്യം. സിൽവർ ലേക്ക്, കെകെആർ, ജനറൽ അറ്റ്ലാന്റിക്, മുബടാല, ജിഐസി, ടിപിജി, അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി (എഡിഐഎ) എന്നിവയുൾപ്പെടെ പ്രമുഖ ആഗോള നിക്ഷേപകരിൽ നിന്ന് ആർആർവിഎൽ മുമ്പ് 37,710 കോടി രൂപ സമാഹരിച്ചിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിലെ 843 കോടി രൂപയുടെ ഓഹരികൾ വിറ്റ് ആദിത്യ പുരി
അർബൻ ലാഡർ
2012 ജൂലൈയിൽ ആശിഷ് ഗോയൽ (സിഇഒ), രാജീവ് ശ്രീവത്സ (സിഒഒ) എന്നിവർ ചേർന്നാണ് അർബൻ ലാഡർ സ്ഥാപിച്ചത്. 2014 ൽ ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റ അർബൻ ലാഡറിൽ നിക്ഷേപം നടത്തിയിരുന്നുവെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല. മുമ്പ്, വെൻചർ ക്യാപിറ്റൽ ഫണ്ടുകളായ സെക്വോയ ക്യാപിറ്റൽ, എസ് ഐ എഫ് പാർട്ണേഴ്സ്, കലാരി ക്യാപിറ്റൽ, ഹെഡ്ജ് ഫണ്ട് സ്റ്റീഡ്‌വ്യൂ ക്യാപിറ്റൽ എന്നിവയിൽ നിന്നും കമ്പനി ഫണ്ട് സ്വരൂപിച്ചിരുന്നു.