അടുത്ത 7 മാസത്തിനുള്ളിൽ ഉപയോക്താക്കൾ വോയ്‌സ്, ഡാറ്റാ സേവനങ്ങൾക്കായി കുറഞ്ഞത് 10% താരിഫ് വർദ്ധനവ് നേരിടേണ്ടി വരുമെന്ന് സൂചനകൾ. വ്യാവസായിക കണക്കനുസരിച്ച് അടുത്ത 7 മാസത്തിനുള്ളിൽ ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും എജിആർ കുടിശ്ശികയുടെ 10% നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് വരിക്കാർക്ക് തിരിച്ചടിയായി താരിഫ് വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകൾ കൂടുന്നത്.
സുപ്രീംകോടതി നിർദ്ദേശം
എജിആർ ബാധ്യതയുടെ 10% 2021 മാർച്ച് 31 നകം അടയ്ക്കാനും ബാക്കി തുക 2022 മാർച്ച് 31 മുതൽ 10 തവണകളായി നൽകാനുമാണ് സുപ്രീം കോടതി ചൊവ്വാഴ്ച ടെലികോം ഓപ്പറേറ്റർമാരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനർത്ഥം ഭാരതി എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ നൽകേണ്ടി വരും. ഈ സാഹചര്യത്തിൽ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം എയർടെല്ലിനും വൊഡാ ഐഡിയയ്ക്കും യഥാക്രമം 10%, 27% എന്നിങ്ങനെ വർദ്ധിപ്പിക്കേണ്ടി വരും.
നിരക്ക് ഉയരുമോ?
സ്പെക്ട്രം ചെലവുകളും മറ്റ് നിക്ഷേപങ്ങളും മാറ്റിനിർത്തിയാൽ, ഡാറ്റാ ഉപയോഗത്തിലെ കുതിച്ചുചാട്ടത്തിന് ആവശ്യമായ മൂലധനച്ചെലവിന് സേവന ദാതാക്കൾക്ക് സമീപഭാവിയിൽ കുറഞ്ഞത് 3 മുതൽ 4 ഡോളറിന്റെ അർപു ആവശ്യമാണ്. അതുകൊണ്ട് തന്നെ ഉടൻ കാര്യമായ താരിഫ് വർദ്ധനവ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് വ്യവസായി വിദഗ്ധർ പറയുന്നു.
നിരക്ക് വർദ്ധനവ്
ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ, നാലുവർഷത്തിനിടെ ആദ്യമായി, 2019 ഡിസംബറിൽ 40% വരെ നിരക്കുകൾ ഉയർത്തിയിരുന്നു, ഇത് 2020 ന്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 20% വർദ്ധനവ് വരുത്തി. വോഡഫോൺ ഐഡിയയ്ക്ക് സർക്കാരിൽ നിന്ന് അധിക പിന്തുണ ആവശ്യമായി വന്നേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്പെക്ട്രം ബാധ്യതകളിൽ രണ്ടുവർഷത്തെ മൊറട്ടോറിയത്തിന്റെ രൂപത്തിൽ എങ്കിലും ഇളവുകൾ നൽകേണ്ടി വന്നേക്കാമെന്ന് വിപണി വിദഗ്ധർ വ്യക്തമാക്കി.
ഉപഭോക്താവിൽ നിന്നുള്ള വരുമാനം
അടുത്ത 12 മുതൽ 24 മാസത്തിനുള്ളിൽ ടെലികോം കമ്പനികൾക്ക് 200 രൂപ അർപുവിൽ എത്തേണ്ടി വരുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. നടപ്പ് സാമ്പത്തികവര്‍ഷത്തെ ആദ്യപാദത്തില്‍ ഒരു ഉപഭോക്താവില്‍ നിന്ന് എയര്‍ടെലിന് ലഭിച്ച വരുമാനം 157 രൂപയാണ്. വോഡാഫോണ്‍ ഐഡിയയ്ക്കാകട്ടെ 114 രൂപയും.


Click it and Unblock the Notifications