തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്‍റെ ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമത്തിനെതിരായ ഒന്നിച്ചുള്ള പോരാട്ടത്തിന് കേരളം. കേന്ദ്ര നീക്കത്തിനെതിരായ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ആലോചിക്കുന്നതായി സഹകരണ വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം ജില്ലാ -സംസ്ഥാന സഹകരണ ബാങ്കുകൾക്ക് ബാധകമാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സര്‍വ്വ കക്ഷിയോം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നിയമസഭയിൽ ചെങ്ങന്നൂര്‍ അംഗം സജി ചെറിയാന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇക്കാര്യം പറഞ്ഞത്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകൾക്ക് ഭേദഗതി നിയമം ബാധകമാക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നതെന്ന കാര്യവും കടകംപള്ളി സുരേന്ദ്രന്‍ സഭയില്‍ അറിയിച്ചു. കേന്ദ്ര നീക്കത്തിനെതിരെ നേരത്തേയും സഹകരണ വകുപ്പ് മന്ത്രി രംഗത്ത് വന്നിരുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളെ ലക്ഷ്യം വച്ചുള്ളതാണ് പുതിയ നിയമം. ഇതിനെതിരെ സർവകക്ഷിയോഗം വിളിക്കും. ബിജെപി ഉള്‍പ്പടേയുള്ളവരുടെ പിന്തുണ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ എല്ലാം സ്ഥാപനങ്ങൾ പാലിക്കുന്നു എന്ന് പറയാൻ പറ്റില്ല. കേരളത്തിലെ സഹകരണ മേഖലയെ നിയന്ത്രിക്കുന്നതിന് ഒരു സഹകരണ നിയമം ഉണ്ട്. നിയമസഭ ചർച്ച ചെയ്ത് അംഗീകരിച്ചതാണ് സംസ്ഥാനത്തെ സഹകരണനിയമം എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
റിസര്‍വ്വ് ബാങ്കിന്‍റെ കൈപ്പിടിക്ക് അകത്ത് സംസ്ഥാനത്തെ സഹകരണ മേഖലയെ എത്തിക്കുക എന്നത് നമ്മുടെ നയമല്ല. അതിന് വേണ്ടിയല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങല്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം റിസര്‍വ് ബാങ്കിന്‍റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.