ടെലികോം കമ്പനികളെല്ലാം നെട്ടോട്ടത്തിലാണ്. ക്രമീകരിച്ച മൊത്തം വരുമാനം (എജിആര്‍ – അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) ഇനത്തില്‍ ഭീമമായ കുടിശ്ശികയുണ്ട് സര്‍ക്കാരിലേക്ക് അടച്ചുതീര്‍ക്കാന്‍. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും 92,000 കോടി രൂപയാണ് ടെലികോം മന്ത്രാലയത്തിന് ലഭിക്കാനുള്ളത്. ഇതില്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍ ഐഡിയ മാത്രം 53,000 കോടിയിലേറെ രൂപ സര്‍ക്കാരിന് നല്‍കാനുണ്ട്.
വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ട സാഹചര്യത്തില്‍ ഈ തുക പൂര്‍ണമായും തിരിച്ചടയ്ക്കാതെ കമ്പനികള്‍ക്ക് നിര്‍വാഹമില്ല. നിലവിലെ സാഹചര്യത്തില്‍ 1.15 ലക്ഷം കോടി രൂപയാണ് വൊഡഫോണ്‍ ഐഡിയയുടെ മൊത്തം കടം. ഡിസംബര്‍ പാദത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴും കമ്പനിയുടെ വളര്‍ച്ച ആശാവഹമല്ല. ഈ പശ്ചാത്തലത്തില്‍ ടെലികോം രംഗത്തുനിന്നും വൊഡഫോണ്‍ ഐഡിയ പിന്മാറാന്‍ സാധ്യത ഏറെയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ഇങ്ങനെ സംഭവിച്ചാല്‍ നേട്ടം ഭാരതി എയര്‍ടെല്‍ കൊയ്യുമോ? വൊഡഫോണ്‍ ഐഡിയ പോവുകയാണെങ്കില്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെലും മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമാകും കളത്തിലെ പ്രധാനികള്‍. പക്ഷെ പറഞ്ഞുവരുമ്പോള്‍ വൊഡഫോണ്‍ ഐഡിയയുടെ പിന്മാറ്റം എയര്‍ടെലിനെ പ്രതികൂലമായി ബാധിക്കാനാണ് കൂടുതല്‍ സാധ്യത.
Most Read: സ്വർണത്തിന് ചരിത്ര വില, പൊന്നിൽ തൊട്ടാൽ പൊള്ളും, വില ഇനി എങ്ങോട്ട്?
കാരണം നിലവില്‍ വൊഡഫോണ്‍ ഐഡിയയും എയര്‍ടെലും സംയുക്തമായാണ് രാജ്യത്തെ ടവറുകള്‍ പങ്കിടുന്നത്. വൊഡഫോണ്‍ ഐഡിയ പോയാല്‍പ്പിന്നെ ടവര്‍ ചിലവുകള്‍ എയര്‍ടെലിന് ഒറ്റയ്ക്ക് വഹിക്കേണ്ടതായി വരും. ഇങ്ങനെ സംഭവിച്ചാല്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും എയര്‍ടെലിന്റെ നെറ്റ്‌വര്‍ക്ക് ചിലവും സര്‍വീസ് ചിലവും കൂടും. ഫലമോ, കോള്‍/ഡേറ്റ സേവനങ്ങളുടെ താരിഫ് കൂട്ടാന്‍ എയര്‍ടെല്‍ നിര്‍ബന്ധിതരാകും.
വൊഡഫോണ്‍ ഐഡിയ പിന്മാറിയാല്‍ വിശ്വസ്തനായ ഒരു പങ്കാളിയെയായിരിക്കും എയര്‍ടെലിന് നഷ്ടപ്പെടുക. നിലവില്‍ റെഗുലേറ്ററി വിഷയങ്ങളില്‍ റിലയന്‍സ് ജിയോയ്ക്ക് എതിരെ ഒറ്റക്കെട്ടാണ് എയര്‍ടെലും വൊഡഫോണ്‍ ഐഡിയയും. ടെലികോം രംഗത്ത് വൊഡഫോണ്‍ ഐഡിയയുടെ സാന്നിധ്യം നിര്‍ണായകമാണെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ അടുത്തിടെ പറഞ്ഞിരുന്നു. വിപണിയിലെ മത്സരം രണ്ടുപേരിലേക്ക് ചുരുങ്ങുന്നത് ഗുണം ചെയ്യില്ലെന്നാണ് എയര്‍ടെലിന്റെ പക്ഷം.
Most Read: പാൻ കാർഡ് ഉടൻ അസാധുവാകും, വീണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു
ഇതേസമയം, വൊഡഫോണ്‍ ഐഡിയ പിന്മാറിയാല്‍ 40 ശതമാനത്തോളം ഉപഭോക്താക്കള്‍ എയര്‍ടെലില്ലേക്ക് വരുമെന്നാണ് നിരീക്ഷണം. എന്തായാലും എജിആര്‍ കുടിശ്ശിക ഇതുവരെയും അടച്ചുതീര്‍ക്കാത്ത സാഹചര്യത്തില്‍ ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയവരോട് മാര്‍ച്ച് 17 -ന് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ 92,000 കോടി ഉള്‍പ്പെടെ ടെലികോം കമ്പനികള്‍ 1.47 ലക്ഷം കോടി അടയ്ക്കണമെന്ന് ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.