മാർച്ച് 16 ന് മുംബൈ വിമാനത്താവളത്തിൽ ഒരു ഫാൽക്കൺ 2000 ജെറ്റ് പറന്നെത്തി. കൗമാരക്കാരായ രണ്ട് പെൺകുട്ടികൾ മാത്രമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. നഗരത്തിലെ ബിസിനസ്സ് കുടുംബങ്ങളിലെ കുട്ടികളാണ് ഇരുവരും. ഇവരെ ലണ്ടനിൽ നിന്ന് നാട്ടിലെത്തിക്കാനാണ് ഈ വിമാനം പറന്നത്. രണ്ടുപേരെയും രണ്ട് നഗരങ്ങളിലെ സർവകലാശാലകളിൽ നിന്ന് ലണ്ടനിലെ വിമാനത്താവളത്തിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കൾ മക്കളെ വീട്ടിലെത്തിക്കാൻ പ്രത്യേക വിമാനം തന്നെ ചാർട്ട് ചെയ്തു. അങ്ങനെ അവർ സുരക്ഷിതരായി സ്വന്തം വീടുകളിലെത്തി.
ചെലവ് 90 ലക്ഷം
ഇത്തരത്തിൽ മക്കളെ സുരക്ഷിതരാക്കാൻ വിമാനം ചാർട്ട് ചെയ്ത ഈ മാതാപിതാക്കൾക്ക് ചെലവായത് 90 ലക്ഷം രൂപയാണ്. മാർച്ച് 8 മുതൽ 21 വരെ രണ്ടാഴ്ചയ്ക്കുള്ളിൽ നിരവധി സമ്പന്നരുടെ മക്കൾ ഇത്തരത്തിൽ സ്വന്തം വീടുകളിലെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം കോവിഡ് -19 പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യൻ വ്യോമാതിർത്തി എപ്പോൾ വേണമെങ്കിലും അടയ്ക്കുമെന്ന സാധ്യതകൾ വ്യക്തമായപ്പോഴാണ് ഇന്ത്യയിലെ സമ്പന്നർ ആഡംബര സ്വകാര്യ ജെറ്റുകൾ വാടകയ്ക്ക് എടുത്ത് വിദേശത്ത് പഠിക്കുന്ന മക്കളെ നാട്ടിലേക്ക് എത്തിച്ചത്.
ആഡംബര വിമാനങ്ങൾ
മാർച്ച് 21ന് വാണിജ്യ വിമാന സർവീസുകൾ സർക്കാർ നിർത്തിവച്ചിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ 102 സ്വകാര്യ ചാർട്ടർ വിമാനങ്ങൾ യുണൈറ്റഡ് കിംഗ്ഡത്തിലെയും യൂറോപ്പിലെയും യൂണിവേഴ്സിറ്റികളിൽ നിന്ന് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി. കൂടുതലും ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നാണ്. ഡസ്സോൾട്ട് ഫാൽക്കൺ 2000, ബോംബാർഡിയർ ചലഞ്ചർ സീരീസ്, ഹോക്കർ ബിസിനസ് എയർക്രാഫ്റ്റുകൾ എന്നിവ പോലുള്ള ആഡംബര ജെറ്റ് വിമാനങ്ങളാണ് വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്നത്. ഒരു ഏവിയേഷൻ സ്ഥാപനമാണ് ഇവ സംഘടിപ്പിച്ചത്.
പ്രായമായവരും ഇന്ത്യയിലേക്ക് പറന്നു
31 ജെറ്റ് വിമാനങ്ങൾ പ്രായമായവരെയും ഇന്ത്യയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇവരിൽ അധികവും ബിസിനസുകാരുടെയും മറ്റും മാതാപിതാക്കളാണ്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ എത്തിച്ചത്. എത്തിയ വിമാനങ്ങളിൽ എല്ലാം തന്നെ ഒന്ന് മുതൽ മൂന്ന് വരെ യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. 21 ദിവസത്തെ ലോക്ക്ഡൌൺ കാലയളവിനെ തുടർന്ന് ചില സ്ഥാപനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്ത 346 ആഡംബര ജെറ്റ് ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. 100 കോടി രൂപയുടെ ബിസിനസ്സ് നഷ്ടമാണ് ഇതുവഴി കണക്കാക്കുന്നത്.
ബുക്കിംഗ് കൂടി
സ്വകാര്യ വിമാനങ്ങളുടെ ബുക്കിംഗിലും അന്വേഷണങ്ങളിലും പെട്ടെന്ന് വർദ്ധനവ് ഉണ്ടായെങ്കിലും തുടർന്ന് റദ്ദാക്കലുകളുടെ ഒരു പ്രളയമായിരുന്നു. ബുക്ക് ചെയ്ത നിരവധി ബിസിനസ്സ് കുടുംബങ്ങൾ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ലോക്ക് ഡൌൺ അവസാനിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ലോക്ക്ഡൌണിൽ പൂർണമായും പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുന്നതിനാൽ ഓരോ ദിവസവും 2.8 കോടി രൂപയുടെ നഷ്ടമാണ് കമ്പനികൾ രേഖപ്പെടുത്തുന്നത്.
നിരക്ക് വർദ്ധനവ്
അമേരിക്കയിലെയും യൂറോപ്പിലെയും അതിസമ്പന്നർക്കിടയിലും ബുക്കിംഗിലും അന്വേഷണങ്ങളിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി. കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടും പിടി മുറുകിയപ്പോൾ, ജെറ്റ് കമ്പനികൾ മണിക്കൂറിൽ 18,000 രൂപ വരെ വർദ്ധനവ് രേഖപ്പെടുത്തി. ഈ രൂപകളിൽ ഭൂരിഭാഗവും കർശനമായ ശുചിത്വ പാലനത്തിന് വേണ്ടി ഉപയോഗിക്കും. നിലവിൽ ഏപ്രിൽ 14 വരെയാണ് അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.