സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടർന്നുപിടിച്ചതിനെ തുടർന്ന് കോഴിയിറച്ചയ്ക്കും കോഴി മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച മുതൽ, രോഗം ബാധിച്ച പക്ഷികളുടെ മരണ റിപ്പോർട്ട് പുറത്തു വന്നതോടെ, ബ്രോയിലർ ചിക്കന്റെ വില മഹാരാഷ്ട്രയിൽ കിലോയ്ക്ക് 82 മുതൽ 58 രൂപ വരെയും ഗുജറാത്തിൽ 94 മുതൽ 65 രൂപ വരെയും തമിഴ്‌നാട്ടിൽ 80 മുതൽ 70 രൂപ വരെയും കുറഞ്ഞു. ഇതേ കാലയളവിൽ മുട്ടയുടെ വില നാമക്കലിൽ (തമിഴ്‌നാട്) 5.10 രൂപയിൽ നിന്ന് 4.20 രൂപയായും ബർവാലയിൽ (ഹരിയാന) 5.35 രൂപ മുതൽ 4.05 രൂപ വരെയും പൂനെയിൽ 5.30 രൂപ മുതൽ 4.50 രൂപ വരെയും കുറഞ്ഞു.
ഇന്ത്യയിൽ പ്രതിദിനം 1.3 കോടി ബ്രോയിലർ കോഴികളും ശരാശരി 20 കോടി മുട്ടകളും വിൽക്കപ്പെടുന്നുണ്ട്. പക്ഷി പനി ഭീഷണിയെ തുടർന്ന് കഴിഞ്ഞ 4-5 ദിവസങ്ങളിൽ ഉപഭോഗം 30-40 ശതമാനം വരെ കുറഞ്ഞുവെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം ജനുവരി പകുതിയോടെ ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചതോടെ രാജ്യത്ത് ഇറച്ചിക്കോഴി വില ഇടിഞ്ഞിരുന്നു.
ഏവിയൻ ഇൻഫ്ലുവൻസ കാരണം പ്രധാനമായും കാക്കകൾ, പ്രാവുകൾ, താറാവുകൾ, മയിലുകൾ, മറ്റ് ദേശാടന പക്ഷികൾ എന്നിവയാണ് ചത്തൊടുങ്ങിയിട്ടുള്ളത്. കോഴികളുടെ മരണം ഇതുവരെ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലെ പർഭാനിയിൽ നിന്നും ഹരിയാനയിലെ ബർവാലയിൽ നിന്നുമാണ്.