ബോളിവുഡ് നായിക ആലിയ ഭട്ട് കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ എഡ്-എ-മമ്മ എന്ന പേരിൽ സ്വന്തമായി സ്റ്റാർട്ടപ്പ് സംരംഭം ആരംഭിച്ചു. 2 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വസ്ത്രങ്ങളുടെ വിൽപ്പനയാണ് നടത്തുക. ബ്യൂട്ടി ഇ-ടെയ്‌ലർ നൈക, ഫാഷൻ സ്റ്റൈലിംഗ് പ്ലാറ്റ്ഫോം സ്റ്റൈൽക്രാക്കർ എന്നിവയിൽ നിക്ഷേപം നടത്തിയിട്ടുള്ള ആലിയ ഭട്ടിന്റെ സ്വന്തം സംരംഭമാണ് എഡ്-എ-മമ്മ.
കുട്ടികൾക്കായി ഒരു ബ്രാൻഡ്
സ്ത്രീകൾക്കായി വളരെ വലിയ ഫാഷൻ വിപണി ഇന്ത്യയിലുണ്ടെങ്കിലും കുട്ടികൾക്കായുള്ള ലോകോത്തര നിലവാരമുള്ള വസ്ത്ര ബ്രാൻഡ് വളരെ കുറവാണ്. ഈ വിടവ് മനസ്സിലാക്കിയാണ് ആലിയ കുട്ടികൾക്കായുള്ള വസ്ത്ര വിഭാഗത്തിലേയ്ക്ക് ശ്രദ്ധ തിരിച്ചത്. പൂർണമായും ഇന്ത്യയിൽ നിർമ്മിക്കുന്ന വസ്ത്രങ്ങളാണ് എഡ്-എ-മമ്മ പുറത്തിറക്കുന്നതെന്ന് ആലിയ ഭട്ട് മിന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ലോകത്തിലെ അതിസമ്പന്നരായ സെലിബ്രിറ്റി ദമ്പതികൾ ആരൊക്കെ? പട്ടികയിൽ ഇന്ത്യൻ ദമ്പതികളും
പരിസ്ഥിതി സംരക്ഷണ സന്ദേശം
ഈ ബ്രാൻഡിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ സന്ദേശം നൽകാൻ ആഗ്രഹിക്കുന്നതായും ഭട്ട് പറഞ്ഞു. അതായത് ഓർഗാനിക് കോട്ടൺ, പ്ലാസ്റ്റിക് ഇതര ബട്ടണുകൾ എന്നിവയൊക്കെയാണ് വസ്ത്രങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഓരോ ഓർഡറിലും ചെടികളുടെ വിത്തുകളും നൽകും. ഇത് ചെറിയ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മരങ്ങൾ നട്ടുപിടിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും ആലിയ ഭട്ട് കൂട്ടിച്ചേർത്തു.
എവിടെ നിന്ന് വാങ്ങാം?
350 രൂപ മുതൽ ആരംഭിക്കുന്ന എഡ്-എ-മമ്മ ബ്രാൻഡിന്റെ ഉത്പന്നങ്ങൾ നിലവിൽ ഓൺലൈൻ ബേബി കെയർ സ്റ്റോറായ ഫസ്റ്റ്ക്രൈയിൽ ലഭ്യമാണ്. അടുത്ത വർഷം ആദ്യം ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം. 2021 ഏപ്രിലിൽ കമ്പനി സ്വന്തമായ ഓൺലൈൻ സ്റ്റോർ ആരംഭിക്കുമെന്നാണ് വിവരം.
ക്രിസ്റ്റ്യാനോ റൊണാൾഡോയോ കൈലി ജെന്നറോ അല്ല; ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് വാരുന്നതാര്?
കുറഞ്ഞ നിരക്ക്
ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വസ്ത്രങ്ങൾ മിതമായ നിരക്കിൽ വാങ്ങാൻ കഴിയും. ഡിമാൻഡ് കൂടുന്നതിനനുസരിച്ച് വസ്ത്രങ്ങൾക്ക് പുറമെ കുട്ടികളുടെ പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുടെയും വിൽപ്പന നടത്തുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് എഡ്-എ-മമ്മയുടെ പ്രചരണം നടക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് വലിയ ലാഭമുയര്ത്തി പതഞ്ചലി ഗ്രൂപ്പ്
കുട്ടികളുടെ വസ്ത്ര വിപണി
ഇന്ത്യയിലെ കുട്ടികളുടെ വസ്ത്ര വിപണി 2019 ൽ 14.9 ബില്യൺ ഡോളറിലെത്തി. നിലവിൽ 375 മില്യൺ 15 വയസ്സിന് താഴെയുള്ള കുട്ടികൾ രാജ്യത്തുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ കുട്ടികളുടെ വസ്ത്ര വിഭാഗത്തിൽ ദേശീയ തലത്തിൽ ഒരു ബ്രാൻഡും വേറിട്ടു നിൽക്കുന്നില്ലെന്ന് ഇന്റർനെറ്റ് ബിസിനസ് വിദഗ്ധനും കെപിഎംജിയുടെ മുൻ പങ്കാളിയുമായ ശ്രീധർ പ്രസാദ് പറഞ്ഞു. എല്ലാ വർഷവും പുതിയ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിതരാക്കുന്ന ഒരു വിഭാഗമാണ് കുട്ടികളുടെ വസ്ത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.