ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലറായ ബിപിസിഎല്ലിലെ ഓഹരികൾ വാങ്ങുന്നതിനായി തിങ്കളാഴ്ച സർക്കാരിന് ഒന്നിലധികം ലേല അപേക്ഷകൾ ലഭിച്ചു. എന്നാൽ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും ഇന്ധന വിപണിയിലെ വമ്പന്മാരായ സൗദി അരാംകോ, ബിപി, ടോട്ടൽ എന്നിവയും ലേല അപേക്ഷ നൽകിയിട്ടില്ല.
ബിപിസിഎൽ ലേലം
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (ബിപിസിഎൽ) 52.98 ശതമാനം ഓഹരികൾ വിൽക്കുന്നതിനുള്ള ഇടപാടിൽ ഒന്നിലധികം ബിഡുകൾ ലഭിച്ചതായി വിൽപ്പന കൈകാര്യം ചെയ്യുന്ന നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു. ടിഎയുടെ പരിശോധനയ്ക്ക് ശേഷം ഇടപാട് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ടിഎ എന്നാൽ ഇടപാട് ഉപദേശകനാണ്.
നിർമ്മല സീതാരാമൻ ട്വീറ്റ്
ബിപിസിഎല്ലിന്റെ ഓഹരി വിറ്റഴിക്കൽ പുരോഗമിക്കുന്നു: ഒന്നിലധികം താൽപ്പര്യപത്രങ്ങൾ ലഭിച്ചതോടെ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമനും ട്വീറ്റ് ചെയ്തു. എന്നാൽ ഇവരാരും ലഭിച്ച ബിഡുകളുടെ എണ്ണമോ ലേലക്കാരുടെ പേരോ നൽകിയിട്ടില്ല. 3-4 ബിഡ്ഡുകൾ ലഭിച്ചിട്ടുള്ളതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം.
റിലയൻസ് ഇൻഡസ്ട്രീസിന് വേണ്ട
റിലയൻസ് ഇൻഡസ്ട്രീസ്, ബിപിസിഎൽ ലേലത്തിൽ സാധ്യതയുള്ള ഒരു ബിഡ്ഡറായി കണക്കാക്കപ്പെട്ടിരുന്നു. ചില്ലറ വ്യാപാരത്തിൽ ബിപിസിഎല്ലിന്റെ 22 ശതമാനം ഇന്ധന വിപണി വിഹിതം ചേർത്ത് രാജ്യത്തെ ഒന്നാം നമ്പർ എണ്ണ ശുദ്ധീകരണ കേന്ദ്രമാക്കി റിലയൻസിന് മാറാമായിരുന്നു. എന്നാൽ തിങ്കളാഴ്ച സമയപരിധി അവസാനിച്ചപ്പോൾ റിലയൻസ് താൽപ്പര്യ പ്രകടനം നടത്തിയിട്ടില്ല.
സൗദി അരാംകോ
ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയിൽ പ്രവേശിക്കാൻ ആഗ്രഹിച്ചിരുന്ന സൗദി അറേബ്യൻ ഓയിൽ കമ്പനിയും (സൗദി അരാംകോ) ബിപിസിൽ ലേലത്തിനായി ബിഡ് നൽകിയില്ല. ലോകം ദ്രാവക ഇന്ധനങ്ങളിൽ നിന്ന് അകന്നുപോകുമ്പോൾ എണ്ണ ശുദ്ധീകരണ ആസ്തികൾ വാങ്ങാൻ ആഗ്രഹിക്കാത്തതിനാൽ യുകെയിലെ ബിപി പിഎൽസിയും ഫ്രാൻസിന്റെ ടോട്ടലും ഇന്ത്യൻ ഇന്ധന വിപണിയിലേക്ക് കടക്കാൻ ശ്രമിച്ചില്ല.
മറ്റ് കമ്പനികൾ
ഗുജറാത്തിലെ വാഡിനാറിൽ 20 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരണശാലയും 5,822 പെട്രോൾ പമ്പുകളും പ്രവർത്തിക്കുന്ന റഷ്യൻ ഊർജ്ജ ഭീമനായ റോസ്നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നയാര എനർജി ബിപിസിഎല്ലിൽ ലേലം വിളിക്കാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ മാസത്തെ ചില റിപ്പോർട്ടുകൾ ഇതിന് എതിരായിരുന്നു.
സാധ്യതയുള്ളവർ
ഇന്ത്യൻ വിപണിയിൽ താത്പര്യമുള്ള അബുദാബി നാഷണൽ ഓയിൽ കോ (അഡ്‌നോക്ക്) ലേലം വിളിക്കാൻ സാധ്യതയുള്ളയാളായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും ബിഡ് നൽകിയോ എന്നതിൽ വ്യക്തതയില്ല. ഖനന കോടീശ്വരനായ അനിൽ അഗർവാളാണ് എണ്ണ, വാതക ബിസിനസിൽ താൽപ്പര്യം പ്രകടിപ്പിച്ച മറ്റൊരു ബിഡ്ഡറായി കണക്കാക്കപ്പെടുന്നത്.
നടപടിക്രമങ്ങൾ
ഇടപാട് ഉപദേഷ്ടാക്കൾ ലേലം വിളിക്കുന്നവർ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും സാമ്പത്തിക ശേഷിയുണ്ടോയെന്നും വിലയിരുത്തും. ഈ പ്രക്രിയയ്ക്ക് 2-3 ആഴ്ച സമയം എടുത്തേക്കാം. അതിനുശേഷം പ്രൊപ്പോസലിനായുള്ള അഭ്യർത്ഥന (ആർഎഫ്‌പി) നൽകുകയും സാമ്പത്തിക ബിഡ്ഡുകൾ നൽകുകയും ചെയ്യാം.


Click it and Unblock the Notifications