ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിൽ മൂലധനച്ചെലവിന് 1.70 ലക്ഷം കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന വിഹിതമാണ് ഇന്ത്യൻ റെയിൽവേ വീണ്ടും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ 1.60 ലക്ഷം കോടി രൂപ മൂലധനച്ചെലവ് റെയിൽവേയ്ക്ക് ലഭിച്ചതായും അതിന് മുമ്പുള്ള വർഷം 1.48 ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ലഭിച്ചതായും റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അതുകൊണ്ട് ത്നനെ മൂലധനച്ചെലവിനായി ഈ വർഷം റെയിൽവേയ്ക്ക് 1.70 രൂപ അല്ലെങ്കിൽ 1.75 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയിൽവേയുടെ ബജറ്റ് വിഹിതം ഈ വർഷം 70,000 കോടി രൂപയായി ഉയരുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇത് 65,837 കോടി രൂപയായിരുന്നു.
കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല
2018-19 ബജറ്റിൽ റെയിൽവേയുടെ മൂലധനച്ചെലവ് വിഹിതം 1.48 ലക്ഷം കോടി രൂപയും ബജറ്റ് വിഹിതം 55,088 കോടി രൂപയുമായിരുന്നു. 2018 നും 2030 നും ഇടയിൽ റെയിൽവേ നവീകരണത്തിന് 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് റെയിൽവേ മന്ത്രാലയം അധികൃതർ പറഞ്ഞു. സിഗ്നലിംഗ് സംവിധാനത്തിന്റെ നവീകരണം, പുതിയ ട്രാക്കുകളുടെ നിർമ്മാണം, പാത ഇരട്ടിപ്പിക്കൽ എന്നീ മേഖലകളിൽ ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യതയെന്നും തേജസ് എക്സ്പ്രസ്, വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയിലെ പുതിയ സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2016 ന് മുമ്പ് കേന്ദ്ര ബജറ്റ്, റെയിൽവേ ബജറ്റ് എന്നിങ്ങനെ പ്രത്യേകം ബജറ്റുകളാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ, 92 വർഷത്തെ ഈ രീതി 2016ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് മാറ്റിമറിച്ചത്. അതിനുശേഷം രണ്ട് ബജറ്റുകളും ലയിപ്പിക്കുകയും ഒരേ ദിവസം തന്നെ ബജറ്റ് അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ബജറ്റ് 2020: സാമ്പത്തിക വിപണികൾ കൂടുതൽ സുതാര്യത പ്രതീക്ഷിക്കുന്നു