കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65000 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തിയിട്ടുള്ളതായി ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ബംഗാളിന് 95000 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് 1957 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോ 11.5 കി.മീ കൂടി നീട്ടും.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. 1100 കിലോ മീറ്റർ ദേശിയ പാത വികസനത്തിനാണ് കേന്ദ്രത്തിന്റെ സഹായം ലഭിക്കുക. 2.87 കോടി രൂപയുടെ ജല്‍ ജീവന്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. മിഷന്‍ പോഷണ്‍ 2.0 എന്ന പേരില്‍ പോഷണ പദ്ധതിയുടെ രണ്ടാംഘട്ടം സര്‍ക്കാര്‍ ആവിഷ്‌കരിക്കും. നഗരകേന്ദ്രീകൃത രണ്ടാംഘട്ട സ്വച്ഛ് ഭാരത് പദ്ധതിക്ക് 1.42 ലക്ഷം കോടി രൂപയും ബജറ്റില്‍ കേന്ദ്രം വകയിരുത്തി.
റെയില്‍വേയ്ക്കായി 1.10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുമേഖലാ ബസുകള്‍ക്കായി 18,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊതുവാഹനങ്ങളുടെ സൗകര്യ വികസനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടി. ബംഗാളില്‍ 675 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മിക്കും. ഇതിനായി 95000 കോടി രൂപ വകയിരുത്തി. അസമില്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 1300 കിലോ മീറ്റര്‍ ദേശീയ പാതയും നിര്‍മിക്കും.
ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ വകയിരുത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മേഖലയ്ക്ക് 64180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ രാജ്യത്തിന്റെ നേട്ടമാണെന്നും കൊവിഡ് വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാർക്ക് നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.