വമ്പന്‍ നേട്ടം നഷ്ടത്തിലേക്ക് വഴുതിമാറിയ കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ ജനുവരിയിലെ അവസാന വ്യാപാര ആഴ്ചയ്ക്ക് തിരശീലവീണു. വെള്ളിയാഴ്ച വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ നേരിട്ട കടുത്ത വില്‍പ്പന സമ്മര്‍ദത്തില്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 884 പോയിന്റാണ് സെന്‍സെക്‌സിന് നഷ്ടമായത്. സമാനമായി നിഫ്റ്റി നഷ്ടപ്പെടുത്തിയത് 272 പോയിന്റാണ്. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 8 പോയിന്റ് നഷ്ടത്തില്‍ 17,101-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 76 പോയിന്റ് ഇടിഞ്ഞ് 57,200-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 292 പോയിന്റ് നഷ്ടത്തോടെ 37,689-ലും വ്യാപാരം അവസാനിപ്പിച്ചു.
നേട്ടവും കോട്ടവും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഷ്ടത്തിലായിരുന്ന ഐടി, ഫാര്‍മ വിഭാഗം സൂചികള്‍ ഇന്ന് നേട്ടത്തിലേക്കെത്തി. രണ്ടു സൂചികകളും ഒരു ശതമാനത്തിലേറെ മുന്നേറി. ഇതിനോടൊപ്പം മീഡിയ, മെറ്റല്‍, എഫ്എംസിജി, റിയാല്‍റ്റി വിഭാഗങ്ങളും ചാഞ്ചാട്ടത്തെ അതിജീവിച്ച് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം നേട്ടത്തിലായിരുന്ന ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലേക്ക വഴുതിവീണു. ഇതിനോടൊപ്പം ഓട്ടോ വിഭാഗം ഓഹരികളും നഷ്ടത്തില്‍ അവസാനിച്ചു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്‌സ് (VIX), ഇന്നും 1.75 ശതമാനം ഇടിഞ്ഞ് 20.7-ലേക്കെത്തി. ഇത്രയധികം ചാഞ്ചാട്ടം ഉണ്ടായിട്ടും വിക്സ് താഴുന്നത് വിപണിക്ക് ഗുണകരമാണ്.
നിഫ്റ്റി മൂവ്മെന്റ്
ബജറ്റിന് മുന്നോടിയായു്ള്ള ലാഭമെടുപ്പും ദുര്‍ബല ആഗോള സൂചനകളുമാണ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച നിഫ്റ്റിയെ അവസാന നിമിഷങ്ങളില്‍ പിന്നോട്ടടിച്ചത്. ഇന്ന് രാവിലെ 98 പോയിന്റ് ഉയര്‍ന്ന് 17,208-ലാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ആദ്യ മണിക്കൂറില്‍ തന്നെ 17,300 നിലവാരം ഭേദിച്ച് മുന്നേറി. തുടര്‍ന്ന് ഏറെ നേരം ആ നിലവാരത്തില്‍ തങ്ങിനില്‍ക്കുകയും 17,377-ല്‍ ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വ്യാപാരത്തിന്റെ അവസാന മണിക്കൂറിലേക്ക് കടന്നപ്പോള്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെടുകയും നേട്ടങ്ങളെല്ലാം നഷ്ടടമാകുകയും ചെയ്തു. എങ്കിലും നിഫ്റ്റി നിര്‍ണായകമായ 17,100 നിലവാരം കാത്തുസൂക്ഷിച്ചത് പ്രതീക്ഷയേകുന്ന ഘടകമായി.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,099 ഓഹരികളില്‍ 1,241 ഓഹരികള്‍ വില വര്‍ധന രേഖപ്പെടുത്തി. അതേസമയം, 805 ഓഹരികള്‍ വിലയിടിവും 53 എണ്ണം വില വ്യതിയാനം ഇല്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ ഇന്ന് 1.54-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.67-ലേക്ക് താണിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ ഇന്ന് നേട്ടത്തിലേക്കെത്തി എന്നണിത് സൂചിപ്പിക്കുന്നത്. അതിനിടെ, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 331 എണ്ണം നേട്ടത്തിലും 165 കമ്പനികള്‍ നഷ്ടത്തിലും ക്ലോസ് ചെയ്തു.
തലക്കെട്ടുകൾ
ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലും ആഗോള ടെക് ഭീമനായ ഗൂഗിളും തമ്മില്‍ 7500 കോടിയിലേറെ രൂപയുടെ കരാറിലെത്തി. വിവിധതല സഹകരണവും എയര്‍ടെല്ലില്‍ 1.28 ശതമാനം ഓഹരി പങ്കാളിത്തതിനുമാണ് കരാര്‍. പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന മൂന്നാം പാദഫലവും പ്രഖ്യാപിച്ചു.
Also Read: ബജറ്റാണ് ലക്ഷ്യം; വിപണിയിലെ ചാഞ്ചാട്ടമൊന്നും വിഷയമല്ല; ഈ 6 ഓഹരികളും കുതിക്കും
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 31 എണ്ണം നേട്ടത്തില്‍ അവസാനിച്ചു. എന്‍ടിപിസി 4 ശതമാനത്തോളവും യുപിഎല്‍ 2 ശതമാനത്തിലേറെയും മുന്നേറി. സണ്‍ഫാര്‍മ, ഒഎന്‍ജിസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഐടിസി, വിപ്രോ, എം & എം, ഭാരതി എയര്‍ടെല്‍, ഐഒസി എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും മുന്നേറി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 19 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. മാരുതി സുസൂക്കി 3 ശതമാനത്തിലേറെ ഇടിഞ്ഞു. ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെയും താഴ്ന്നു.