പ്രതിസന്ധിയിലായ യെസ് ബാങ്കിനായുള്ള റിസർവ് ബാങ്കിന്റെ കരട് പുനർനിർമാണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുനർനിർമാണ പദ്ധതിയുടെ വിജ്ഞാപനം ലഭിച്ച് മൂന്ന് ദിവസത്തിനകം യെസ് ബാങ്കിലെ മൊറട്ടോറിയം നീക്കുമെന്നും ഏഴ് ദിവസത്തിനകം പുതിയ ബോർഡ് രൂപീകരിക്കുമെന്നും ബോർഡിൽ എസ്ബിഐയിൽ നിന്നുള്ള രണ്ട് ഡയറക്ടർമാരുണ്ടാകുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രഖ്യാപനങ്ങൾ
എസ്‌ബിഐക്ക് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് 26 ശതമാനം ഷെയറുകൾക്ക് ലഭിക്കും. സ്വകാര്യ നിക്ഷേപകർക്കും മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവുണ്ടായിരിക്കും. നിക്ഷേപത്തിന്റെ 75 ശതമാനത്തിനായിരിക്കും ലോക്ക് ഇൻ കാലയളവ് ലഭിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. ഔദ്യോഗിക അറിയിപ്പ് വന്നുകഴിഞ്ഞാൽ യെസ് ബാങ്ക് പുനരുജ്ജീവന പദ്ധതിയുടെ പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മൂലധന ആവശ്യങ്ങൾ അടിയന്തരമായും തുടർന്നും ഉയർത്തുന്നതിനായി അംഗീകൃത മൂലധനം 1,100 കോടിയിൽ നിന്ന് 6,200 കോടി രൂപയായി ഉയർത്തി.
എസ്ബിഐ നിക്ഷേപം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് റിസർവ് ബാങ്ക് പുനരുജ്ജീവന പദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബാങ്ക് എസ്‌ബിഐയുടെ ഭാഗമാകില്ല, മറിച്ച് ഒരു പ്രത്യേക ബോർഡ് പ്രവർത്തിപ്പിക്കുന്ന സ്ഥാപനമായി പ്രവർത്തിക്കും. യെസ് ബാങ്കിൽ 7,250 കോടി രൂപ നിക്ഷേപം നടത്തുമെന്ന് വ്യാഴാഴ്ച എസ്ബിഐ വ്യക്തമാക്കിയിരുന്നു.
മറ്റ് പ്രഖ്യാപനങ്ങൾ
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോളുകൾ പാലിക്കുന്ന ഇറക്കുമതിക്കാർക്കുള്ള കയറ്റുമതി ഉൽപ്പന്നങ്ങളുടെ തീരുവയും നികുതിയും ഒഴിവാക്കുമെന്ന് വാണിജ്യ മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) നാല് ശതമാനം വർദ്ധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. ബന്ധപ്പെട്ട വകുപ്പുകളും സംസ്ഥാന സർക്കാരുകളും കൊറോണ വൈറസിനെ നിരന്തരം നിരീക്ഷിക്കുകയും ഇന്ത്യൻ താൽപ്പര്യങ്ങൾ പരിപാലിക്കുന്നതിന് ഫലപ്രദമായ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ആഗോള വിപണികളിൽ കടുത്ത ചാഞ്ചാട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.


Click it and Unblock the Notifications