ദില്ലി: 2021 സീസണിലെ കൊപ്രയുടെ മിനിമം താങ്ങ് വില വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് സമിതിയാണ് കൊപ്ര വിലവർധനവിന് അംഗീകാരം നല്‍കിയിട്ടുള്ളത്. ഗുണമേന്മയുള്ള ആട്ട് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപ വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ കൊപ്രയുടെ വില ക്വിന്റലിന് 10,335 രൂപയിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഉണ്ട കൊപ്രയ്ക്ക് 9,960 രൂപയായിരുന്നു വില. ഈ സീസണിൽ ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 300 രൂപ വർധിപ്പിച്ച് 10,600 രൂപയായി ഉയർത്തിയിട്ടുണ്ട്.
ഇതോടെ പ്രഖ്യാപിച്ച താങ്ങുവില പ്രകാരം അഖിലേന്തായ തലത്തിൽ കണക്കാക്കിയ ശരാശരി ഉൽപ്പാദന ചെലവിനേക്കാൾ ആട്ട് കൊപ്രയ്ക്ക് ഉണ്ട കൊപ്രയ്ക്ക് 55.76 ശതമാനവും വരുമാനം ലഭിക്കും. കാർഷിക ചെലവ്- വില കമ്മീഷൻ നിർദേശം നൽകിയത് അനുസരിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കൊപ്ര കർഷകർക്ക് 52 ശതമാനം വരുമാനം ഉറപ്പാക്കുന്നതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഉൽപാദനച്ചെലവ് ക്വിന്റലിന് 6,800 രൂപയാണ്.
ഇതിനെല്ലാം പുറമേ രാജ്യത്ത് നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ ചുരുങ്ങിയ താങ്ങുവില നൽകുന്നത് സംബന്ധിച്ച പ്രവർത്തനങ്ങളുടെ കേന്ദ്ര നോഡൽ ഏജൻസികളായ എൻസിസിഎഫ്, നാഫെഡ് എന്നിവ പ്രവർത്തിക്കും. കഴിഞ്ഞ 2020 സീസണിൽ 4896 കൊപ്രാ കർഷകരിൽ നിന്നായി ഗവൺമെന്റ് 5053.34 ടൺ ഉണ്ട കൊപ്രയും 35.58 ടൺ ആട്ട് കൊപ്രയുമാണ് സംഭരിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.